കൊല്ലം: കടമ്പാട്ടുകോണം മുതൽ ആര്യങ്കാവ് വരെയുള്ള ഗ്രീൻഫീൽഡ് റോഡിന്റെ നിർമ്മാണം മേയ് മാസത്തിൽ ആരംഭിക്കും. എൻ.കെ. പ്രേമചനന്ദ്രൻ എം.പി എൻ.എച്ച്.എ.ഐ ഉന്നത ഉദ്യോഗസ്ഥരുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
ദേശീയപാത 744 നായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കാൻ കഴിയുന്നവിധം ടെണ്ടർ നടപടികൾ പുരോഗമിക്കുന്നു. ഭൂമിഏറ്റെടുക്കലും ടെണ്ടർ നടപടികളും സമാന്തരമായി നടക്കുന്നു. ആരാധനാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ജനനിബിഡമായ പ്രദേശങ്ങൾ, വീടുകൾ എന്നിവ പരമാവധി ഒഴിവാക്കിയാണ് ഗ്രീൻഫീൽഡ് റോഡിന് അലൈൻമെന്റ് നിശ്ചയിക്കുന്നത്. നിലവിലെ അലൈൻമെന്റുമായി ബന്ധപ്പെട്ട പരാതികളിൽ തീർപ്പാക്കാനാകുന്നവ പരിഹരിക്കാനുള്ള നടപടകൾ പുരോഗമിക്കുന്നു.
എൻ.എച്ച് 744 ലെ ആനപുഴയ്ക്കൽ മുസ്ലീം ജമാഅത്ത്, തുമ്പോട് അരീയ്ക്കൽ ശ്രീശിവപാർവ്വതി കാവ്, ഉറുകുന്ന് ഹോളിക്രോസ് ലത്തീൻ കത്തോലിക് ചർച്ച്, ഏരൂർ മുസ്ലീം ജമാആത്ത്, പത്തടി മുസ്ലീം ജമാഅത്ത്, കപ്ലിംഗാട് ദേവീ ക്ഷേത്രം, വിവിധ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവർ നൽകിയ പരാതികളും നിവേദനങ്ങളും സംബന്ധിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലുളള മാനദണ്ഡങ്ങൾ പാലിച്ച് പരിഹാര മാർഗ്ഗങ്ങൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി. ദേശീയപാത അതോറിട്ടിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് ഓരോ പരാതിയും പ്രത്യേകമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
മെച്ചപ്പെട്ട നഷ്ടപരിഹാരം
ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂവുടമകൾക്ക് ഏറ്റവും മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭിക്കും. നിലവിലെ വ്യവസ്ഥ അനുസരിച്ച് നിശ്ചയിക്കുന്ന വിലയുടെ ഇരട്ടിയും പണം നൽകുന്ന തീയതിവരെയുളള പലിശയും ഉൾപ്പെടെയാകും നഷ്ടപരിഹാരം. പഴയ കെട്ടിടങ്ങൾക്ക് പുതിയതായി നിർമ്മിക്കാനുളള ചെലവ് കണക്കാക്കിയാകും നഷ്ടപരിഹാരം.
ചവറ പാലത്തിന് അടിയിലെ
ഗതാഗതം തടസപ്പെടില്ല
ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി ചവറ പാലത്തിന് അടിയിലൂടെയുള്ള നിലവിലെ ഗതാഗത സൗകര്യത്തിന് തടസ്സം വരാത്തവണ്ണവും പ്രസ്തുത ഭാഗത്തു കൂടിയുളള ഗതാഗത സൗകര്യം നിലനിർത്തിയും മാത്രമേ പുതിയ പാലവും അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ചവറ കൊറ്റൻകുളങ്ങര പ്രദേശത്തെ ജനങ്ങളുടെയും വ്യപാരവ്യവസായി സംഘടനകളുടെയും ജനപ്രതിനിധികളുടെയും ആവശ്യം പരിഗണിച്ചാണ് ഈ ധാരണ. കുറ്റിവട്ടം, മങ്ങാട്, കുരീപ്പുഴ, ശങ്കരമംഗലം, പാൽക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യം ദേശീയപാത അതോറിട്ടിക്ക് ശുപാർശ ചെയ്യാനും ധാരണയായി.
.............................................................................................................
ദേശീയപാത 744ന്റെയും 66ന്റെയും നിർമ്മാണപ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനുളള നടപടികൾ അതിവേഗം നടക്കുകയാണ്.
എൻ.കെ. പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |