500 രൂപ മോഷ്ടി​ച്ചെന്ന് ആരോപണം ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു

Sunday 03 May 2026 12:23 AM IST

സംഭവം പുനലൂർ വെട്ടിത്തിട്ട ലിവിംഗ് വാട്ടർ ബോർഡിംഗ് സ്കൂളിലെ ഹോസ്റ്റലിൽ

കൊല്ലം: ബോർഡിംഗ് സ്കൂളിലെ ആറാം ക്ലാസുകാരനെ പാചകക്കാരന്റെ 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് തല കീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു. അടൂർ വയല മോൻസി സദനത്തിൽ സുനിലിന്റെ മൂത്തമകൻ ക്ലീറ്റസാണ് (12) ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ കൊല്ലം പുനലൂർ വെട്ടിത്തിട്ട ലിവിംഗ് വാട്ടർ ബോർഡ് സ്കൂളിലെ പാചകക്കാരനായ റാന്നി വെച്ചൂച്ചിറ വാഴയിൽ വീട്ടിൽ ലിജു (37), കെയർ ടേക്കറായ കുന്നിക്കോട് കുറ്റിക്കോണം തണ്ണിച്ചാലിൽ മേലേതിൽ വീട് ടോം (20) എന്നിവരെ റിമാൻഡ് ചെയ്തു.

പുനലൂർ വെട്ടിത്തിട്ട ലിവിംഗ് വാട്ടർ ബോർഡിംഗ് സ്കൂളിലെ ഹോസ്റ്റലിൽ കഴിഞ്ഞ 30ന് രാത്രി ഏഴി​നായി​രുന്നു സംഭവം. തന്റെ 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ലിജു ക്ലീറ്റസിനെ ഹോസ്റ്റൽ മുറിയിലെ ഹുക്കിൽ അശ കെട്ടുന്ന കയർ ഉപയോഗിച്ച് തലകീഴായി കെട്ടിത്തൂക്കുകയായിരുന്നു. തലകീഴായി തൂങ്ങിക്കിടന്ന് നിലവിളിച്ചുകൊണ്ടിരുന്ന തന്നെ പണം എവിടെയെന്ന് ചോദിച്ച് ലിജു പലതവണ പിടിച്ചുലച്ചുവെന്ന് ക്ലീറ്റസ് പൊലീസിനോട് പറഞ്ഞു. അതിന് ശേഷം മുളയുടെ കമ്പ് ഉപയോഗിച്ച് തുടകളിലും മുട്ടിന് താഴെയും അടിച്ചു. അതേ സ്കൂളിലെ വിദ്യാർത്ഥിയായ, ക്ലീറ്റസിന്റെ അനുജൻ നാലാം ക്ലാസ് വിദ്യാർത്ഥി ക്രിസ്റ്റും സംഭവം നടക്കുമ്പോൾ മുറിയിലുണ്ടായിരുന്നു. സഹോദരണൻ പണമെടുത്തില്ലെന്ന് ക്രിസ്റ്റിനും കരഞ്ഞുപറഞ്ഞിരുന്നു. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ടോം ആണ് കെട്ടിത്തൂക്കാനായി കയർ എടുത്തുകൊണ്ടുവന്ന് കൊടുത്തത്.

തൊട്ടടുത്ത രണ്ട് ദിവസം അവധി ആയതിനാൽ അന്ന് രാത്രി എട്ടി​ന് അച്ഛൻ സുനിലെത്തി രണ്ട് പേരെയും വീട്ടിലേക്ക് കൊണ്ടുപോയി. സാധാരണ രണ്ട് പേരും അവധിക്ക് വീട്ടിലെത്തുമ്പോൾ വലിയ സന്തോഷത്തിലായിരിക്കും. അന്ന് വിഷമിച്ചിരിക്കുന്നത് കണ്ട് സുനിലും ഭാര്യയും വിവരം തിരക്കിയതോടെയാണ് ക്ലീറ്റസ് ക്രൂരമായ പീഡനത്തെക്കുറിച്ച് പറഞ്ഞത്. തുടർന്ന് സുനിൽ പത്തനംതി​ട്ട ചൈൽഡ് ലൈനെ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ പൊലീസ് ഇന്നലെ ക്ലീറ്റസിന്റെ മൊഴിയെടുത്ത ശേഷം ലിജുവിനെയും ടോമിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ലിജുവിനെ ജോലിയിൽ നിന്നു പുറത്താക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചതായി പൊലീസ് പറഞ്ഞു. ക്ലീറ്റസിന്റെ തുടയിൽ അടിയേറ്റ പാടുകളുണ്ട്.