ചുറ്റുവട്ടം. വി ജയകുമാറിന്റെ പ്രതിവാര പംക്തി.
ബലക്ഷയത്താൽ ഇപ്പം തകർന്നുവീഴുമെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല വിധി സമ്പാദിച്ച് വ്യാപാരികളെ ഒഴിപ്പിച്ച് സീൽ ചെയ്ത തിരുനക്കര സ്വകാര്യ സ്റ്റാൻഡ് കെട്ടിടം കോട്ടയം നഗരസഭ അധികൃതർ സിനിമാ ഷൂട്ടിംഗിന് തുറന്ന് കൊടുത്തതാണ് ചുറ്റുവട്ടത്തെ ചൂടേറിയ വാർത്ത. ടൊവിനോ തോമസിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് ഊട്ടി ലോഡ്ജ് പ്രവർത്തിച്ചിരുന്ന ഭാഗം ക്ലീനാക്കി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. എന്നിട്ടും ഇതൊന്നും താനറിഞ്ഞില്ലെന്ന് പറഞ്ഞ് നഗരസഭാദ്ധ്യക്ഷ കൈ മലർത്തുമ്പോൾ പിന്നെ എന്തിനാണ് ഒന്നുമറിയാതെ കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്നതെന്ന് ചോദിക്കുകയാണ് നാട്ടുകാർ. ഒഴിപ്പിച്ച കെട്ടിടത്തിലെ കടമുറികളുടെ താക്കോൽ നഗരസഭയുടെ കൈയ്യിലാണ്. ഇത് ചിത്രീകരണ ഒരുക്കം നടത്തുന്ന സിനിമാക്കാരുടെ കൈയ്യിൽ എങ്ങനെ വന്നെന്ന ചോദ്യത്തിനും ആർക്കും ഉത്തരമില്ല.
ബലക്ഷയമെന്നു പ്രചരിപ്പിച്ച് തങ്ങളെ ഒഴിപ്പിച്ച കെട്ടിടത്തിൽ ഒരാഴ്ച സിനിമാ ഷൂട്ടിംഗ് നടത്താമെങ്കിൽ കെട്ടിടം ബലക്ഷയമെന്ന് എങ്ങനെ പറയുമെന്നാണ് വ്യാപാരികളുടെ ചോദ്യം. ഇറക്കി വിട്ടിട്ട് ആറ് മാസമായി പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് ആരും പറയുന്നില്ല. നിലവിലുള്ള കെട്ടിടം പൊളിച്ചു കളയാനുള്ള നടപടികളും ഇതുവരെ ആയിട്ടില്ല. അതിനിടയിലാണ് ആരൊക്കെയോ കാശുവാങ്ങി ഷൂട്ടിംഗ് അനുമതി നൽകിയത്. ഇതിൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒത്തുകളി നടന്നുവെന്നും തകർന്ന കെട്ടിടത്തിൽ ഷൂട്ടിംഗ് നടത്തിയാൽ കോടതിയെ സമീപിക്കുമെന്നും വ്യാപാരികൾ പറയുന്നു.
തകർന്നു വീഴാറായ കെട്ടിടം ഷൂട്ടിംഗിന് നൽകണമെന്നാവശ്യപ്പെട്ട് പന്നിമറ്റം ഭാഗത്തുള്ള യു ഡി എഫ് വനിതാ കൗൺസിലർ പ്രൊഡക്ഷൻ മാനേജരുടെ കത്ത് ചെയർപേഴ്സണ് നൽകിയിരുന്നു. ബലക്ഷയത്തിന്റെ പേരിൽ അടച്ചു പൂട്ടിയ കെട്ടിടം ഷൂട്ടിംഗിന് അനുവദിക്കാനാവില്ലെന്ന് അറിയിച്ച് കത്ത് മടക്കികൊടുത്തുവെന്നാണ് ചെയർപേഴ്സൺ ഇപ്പോൾ ആണയിടുന്നത്. അതേ സമയം തകർന്നു വീഴാറായ കെട്ടിടം സിനിമാ ഷൂട്ടിംഗിന് നൽകുന്ന കാര്യം കൗൺസിലിൽ ചർച്ചയ്ക്ക് വന്നപ്പോൾ ഭൂരിഭാഗം പേരും എതിർപ്പറിയിച്ചില്ലെന്നാണ് കേൾക്കുന്നത്. രണ്ടു മൂന്നു ദിവസം ഷൂട്ടിംഗ് നടത്തിയാൽ കെട്ടിടം ഇടിഞ്ഞു വീഴില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ഒരു വിഭാഗം യു ഡി എഫ് അംഗങ്ങളും മുഴുവൻ ബി ജെ പി അംഗങ്ങളും എതിർത്തു. ഏതായാലും നഗരസഭയിൽ നിന്ന് താക്കോൽ കിട്ടാതെ ഷൂട്ടിംഗ് ഒരുക്കങ്ങൾ നഗരസഭ അടച്ചു പൂട്ടിയ കെട്ടിടത്തിൽ ആരും നടത്തില്ല. ചോദിക്കാനും പറയാനും ആരുമില്ലാതെ കോട്ടയം നഗരസഭയിൽ പലതും ചീഞ്ഞു നാറാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ചെയർപേഴ്സണ് മുകളിൽ തീരുമാനമെടുക്കാൻ "പവറുള്ള " കൗൺസിലർമാർ ഉണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കണം. അല്ലാതെ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന നിലപാട് ഒരു ഭരണാധികാരിക്ക് ചേർന്നതല്ലെന്നാണ് ചുറ്റുവട്ടത്തിന് ഓർമിപ്പിക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |