കോട്ടയം . ഉയർന്ന വിലയിലെത്തിയെങ്കിലും കനത്തചൂടിൽ ഉത്പാദനം കുറഞ്ഞതോടെ പ്രതീക്ഷിച്ച വരുമാനം നേടാനാവാതെ പൈനാപ്പിൾ കർഷകർ. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയപ്പോഴാണ് പ്രധാന സീസണിലെ വിലയിടിവ്. വേനൽച്ചൂട് കൂടിയതോടെ കടുത്ത ഉണക്ക് ബാധിച്ചതാണ് ഉത്പാദനം കുറയാൻ കാരണമായത്. ഇതോടെ വിലവർദ്ധനയുടെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. ഉണക്ക് തടയാനുള്ള മാർഗങ്ങൾക്കും ജലസേചനത്തിനുമായി അധികം തുകയും ചെലവിടേണ്ടി വരുന്നു. ഒരു ചെടിയ്ക്ക് 810 രൂപയോളം വരും. വിപണിയിൽ മികച്ച ആവശ്യകതയുള്ള സമയത്ത് ഉത്പാദനം കുറയുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കർഷകർ.
ഉത്പാദനത്തിൽ 50% കുറവ്
ചൂട് കൂടിയതോടെ ഉത്പാദനത്തിൽ 50 % കുറവാണുണ്ടായത്. മഴ എന്നുപെയ്യുമെന്ന് ഉറപ്പില്ലാത്തതിനാൽ വെള്ളത്തിനായും തണലിനായും മറ്റ് മാർഗങ്ങളെ ആശ്രയിക്കണം. നെറ്റും ഓലയും മറ്റും ഉപയോഗിച്ചാണ് തണലൊരുക്കുന്നത്. വരാനിരിക്കുന്നത് വിഷു, റംസാൻ വിപണിയാണ്. ഈ സമയം സാധാരണ ഉത്പാദനം വർദ്ധിക്കേണ്ടതാണ്. റംസാൻ വ്രതാരംഭത്തോടെ പൈനാപ്പിൾ കൂടുതലായി പോകുന്നത് ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, അഹമ്മദാബാദ് എന്നീ സംസ്ഥാനങ്ങളിലാണ്. മൊത്തം ആവശ്യകതയുടെ 50 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. ഡൽഹി, ജയ്‌പൂർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ആവശ്യക്കാരുണ്ട്.
എറണാകുളം കഴിഞ്ഞാൽ കോട്ടയം
എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ജില്ലയാണ് കോട്ടയം. മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും ജില്ലയിൽ നിന്നുള്ള കൈതച്ചക്കയാണ് എത്തിക്കുന്നത്.
ചൂടിന്റെ വില്ലത്തരം
കൈതച്ചക്കൾ മൂക്കുംമുന്നേ പഴുത്ത് നശിക്കും
കൈതച്ചെടികൾ കരിയുന്നു, വളർച്ച മുരടിപ്പ്
പാകമായാലും തൂക്കം കുറവ്
വിപണി വില . കിലോയ്ക്ക് 48 രൂപ
പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോജി വാളിപ്ളാക്കൽ പറയുന്നു.
''ഇടയ്ക്ക് ചെറുമഴപോലുമില്ലാതെ ദൈർഘ്യമായ വേനൽ ഇത് ആദ്യമാണ്. ആവശ്യമായ വെള്ളം ലഭിക്കാത്തത് വളർച്ചയെ ബാധിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |