പാലാ: നഗരസഭയിൽ കറുപ്പിന്റെ തനിയാവർത്തനം. അടുത്തിടെ നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ സി.പി.എം പാർലമെന്റ്‌റി പാർട്ടി ലീഡർ അഡ്വ. ബിനുപുളിക്കകണ്ടം കറുപ്പണിഞ്ഞെത്തിയത് വിവാദമായിരുന്നു. ഇതിന്റെ തനിയാവർത്തനമെന്നപോലെ ഇന്നലെ ചേർന്ന ബഡ്ജറ്റ് അവതരണ യോഗത്തിൽ ഭരണപക്ഷത്തെ 13 കൗൺസിലർമാരാണ് കറുപ്പണിഞ്ഞെത്തിയത്. പാലാ നഗരസഭാ ബഡ്ജറ്റ് അവതരണത്തിൽ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ എന്നെഴുതിയ ബാനറും ഭരണപക്ഷ അംഗങ്ങൾ കൗൺസിൽ ഹാളിൽ പ്രദർശിപ്പിച്ചു.
കേരളാ കോൺഗ്രസ് (എം) കൗൺസിലർമാർക്ക് പുറമെ വൈസ് ചെയർപേഴ്‌സൺ ഉൾപ്പടെയുള്ള സി.പി.എം കൗൺസിലർമാരും സി.പി.ഐയുടെ ഏക കൗൺസിലറുമാണ് കറുത്ത വസ്ത്രമണിഞ്ഞെത്തിയത്. നഗരസഭാ വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദിനെ ബഡ്ജറ്റ് അവതരിപ്പിക്കാൻ അനുവദിക്കാത്ത പ്രതിപക്ഷത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് തങ്ങൾ കറുപ്പണിഞ്ഞതെന്ന് കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി ലീഡർ ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു. ഇന്ന് കറുത്ത ദിനമാണ്. പ്രതിപക്ഷത്തിന് ബഡ്ജറ്റ് സംബന്ധിച്ച് നിർദ്ദേശങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കിൽ പറയാമായിരുന്നു. എന്നാൽ അത് ചെയ്യാതെ വൈസ് ചെയർപേഴ്‌സന്റെ ബഡ്ജറ്റ് അവതരണം തടയുകയാണ് ഉണ്ടായത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷവും ഇങ്ങനെ ഉണ്ടായില്ല. പ്രതിപക്ഷ നിലപാട് അംഗീകരിക്കാനാകില്ല. ഇതിനെ എൽ.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു.
ഇത് രാഷ്ട്രീയചതി: അഡ്വ. ബിനു പുളിക്കകണ്ടം
നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി സി.പി.എം ഭരിക്കുകയും ബഡ്ജറ്റ് അവതരിപ്പിക്കുകയും ചെയ്തപ്പോൾ കേരള കോൺഗ്രസ് (എം) അംഗങ്ങൾ കറുത്ത വസ്ത്രം അണിഞ്ഞെത്തിയത് നെറികേടാണെന്ന് സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.ബിനു പുളിക്കക്കണ്ടം പറഞ്ഞു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ സി.പി.എം അംഗമായതിനാൽ നന്നായി പ്രവർത്തിക്കരുതെന്ന ഉദ്ദേശത്തോടെ യു.ഡി.എഫ് കൗൺസിലർമാരെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ തിരികെ കയറ്റിയത് കേരളാകോൺഗ്രസ് എം നേതൃത്വമാണന്ന് ബിനു കുറ്റപ്പെടുത്തി. നഗരസഭാ വൈസ് ചെയർപേഴ്സന്റേതായി വന്ന പ്രസ്താവന അവരുടെ അറിവോടെയല്ലെന്നും തെറ്റിദ്ധരിപ്പിച്ച് എഴുതിച്ചതാണെന്നും അവർ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടന്നും ബിനു പറഞ്ഞു. എൽ.ഡി.എഫിലെ ഒരു വിഭാഗം കറുത്ത വസ്ത്രമണിഞ്ഞത് ജോസ് കെ.മാണിയുടെ രാഷ്ട്രീയ ചതി തുടരുകയാണെന്നതിന് തെളിവാണെന്നും ബിനു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |