കോട്ടയം: തിരുവല്ലയിൽ ഗുണ്ടാപിരിവ് നൽകാത്തതിന്റെ പേരിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം ജില്ലയിൽ കാപ്പാ കേസ് പ്രതികൾ നടത്തുന്ന കുറ്റകൃത്യങ്ങളിലേക്ക് വിരൽചൂണ്ടുകയാണ്. ജില്ലയിൽ പല കുറ്റകൃത്യങ്ങളിലും കാപ്പാ കേസിൽ നാടുകടത്തപ്പെട്ടവരുടെ പങ്ക് വ്യക്തമാണ്. ജില്ലയിലെ വിവാദമായ പല അക്രമസംഭവങ്ങളിലും പ്രതിസ്ഥാനത്ത് കാപ്പാകേസിൽ ഉൾപ്പെട്ടവരാണ്. നേരത്തെ ജില്ലയിൽ സജീവമായിരുന്ന മാഫിയാസംഘങ്ങളെ പൊലീസ് അടിച്ചമർത്തിയെങ്കിലും പലയിടങ്ങളിലും വീണ്ടും ക്വട്ടേഷൻ ലഹരിസംഘങ്ങൾ തലപൊക്കി. അതിലേറെയും കൗമാരക്കാരാണ്. അവർക്ക് പിന്നിൽ ഗുണ്ടാസംഘങ്ങളുമുണ്ട്. പണത്തിനും ലഹരിയ്ക്കുമായി ഇവർ എന്തിനും തയ്യാർ. മുൻപ് ചില പൊലീസുകാർക്ക് ഇവരുമായി ചങ്ങാത്തമുണ്ടെന്നും പരാതികൾ ഉയർന്നിരുന്നു. ജില്ലയിൽ ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ, ക്രിമിനലുകളെ കാപ്പാ ചുമത്തി അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്യുന്നുണ്ട്.
അവർ വീണ്ടും സജീവം
കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തിയാൽ പ്രതികൾക്ക് പ്രാദേശികമായുള്ള ബന്ധം നഷ്ടപ്പെടുമെന്നും ഗുണ്ടകൾ നന്നാവുമെന്നുമാണ് പൊലീസിന്റെ പ്രതീക്ഷ. എന്നാൽ നാടുകടത്തൽ കാലാവധി കഴിഞ്ഞെത്തുന്ന പ്രതികൾ പൂർവ്വാധികം ശക്തിയോടെ കുറ്റകൃത്യങ്ങൾ ഏർപ്പെടുകയാണ്. അതേസമയം കാപ്പാ ചുമത്തുന്നതിലൂടെ വലിയമാറ്റം ഉണ്ടായെന്നാണ് പൊലീസ് പറയുന്നത്. കാപ്പാ നിയമത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലാകുന്നവരുടെ കരുതൽ തടവ് കാലാവധി ഒരു വർഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ടു വിഭാഗമായി പരിഗണിച്ചാണ് തടവുശിക്ഷ.
പൊലീസിന് ഉത്തരമില്ല
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ). അതേസമയം, എന്തുകൊണ്ട് കാപ്പാ കേസ് പ്രതികൾ വീണ്ടും കുറ്റകൃത്യത്തിന് പിടിക്കപ്പെടുന്നെന്ന ചോദ്യത്തിന് പൊലീസിനും ഉത്തരമില്ല. കാപ്പാ ചുമത്തിയിട്ടും ഭൂരിഭാഗം പേരും കുറ്റകൃത്യങ്ങളിൽ നിന്നു പിന്തിരിയാൻ തയാറല്ല.
ഗുണ്ടകൾ ഇവിടെ
ജില്ലയിൽ ഏറ്റവും കുടുതൽ ഗുണ്ടകൾ ഗാന്ധിനഗർ, ഏറ്റുമാനൂർ, ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |