
കോട്ടയം : വർഷങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട് കോട്ടയം - നീണ്ടൂർ കംപ്ലീറ്റ് എക്സിക്യൂഷൻ സ്‌കീം പരിഷ്‌കരിച്ചു. ഇതോടെ മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ, പാലാ, വൈക്കം, എറണാകുളം തുടങ്ങിയ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന മുന്നൂറോളം സ്വകാര്യ ബസുകളുടെ പെർമിറ്റ് പ്രതിസന്ധിയ്ക്ക് പരിഹാരമായി. പുതിയ നോട്ടിഫിക്കേഷനിലൂടെ കോട്ടയം - നീണ്ടൂർ സ്‌കീം പരിഷ്ക്കരിച്ച് കോട്ടയം - കുമരകം - തണ്ണീർമുക്കം - ചേർത്തല, കോട്ടയം - കുടമാളൂർ - മെഡിക്കൽകോളേജ് -എം.ജി യൂണിവേഴ്സിറ്റി - നീണ്ടൂർ കല്ലറ - ഉല്ലല - വൈക്കം എന്നിങ്ങനെ പുതിയ സ്‌കീം നിലവിൽ വന്നു. കോട്ടയം - നീണ്ടൂർ കംപ്ലീറ്റ് എക്സിക്യൂഷൻ സ്‌കീം ഓവർലാപ്പ് ചെയ്യുന്ന സ്വകാര്യബസ് പെർമിറ്റുകൾ കെ.എസ്.ആർ.ടി.സിയുടെ നിവേദനം പരിഗണിച്ച് 2020 മുതൽ പുതുക്കാതെ കിടക്കുകയായിരുന്നു.
യാത്രാസൗകര്യം മെച്ചപ്പെടും
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന കോട്ടയം മെഡിക്കൽ കോളേജ്, കുട്ടികളുടെ ആശുപത്രി, നഴ്സിംഗ് കോളേജ്, വിവിധ സർക്കാർ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ, എം.ജി യൂണിവേഴ്സിറ്റി മറ്റ് വിവിധ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള യാത്രാ സൗകര്യമാണ് മെച്ചപ്പെടുക.
നേട്ടങ്ങൾ ഇവ
1500ലധികം ബസ് തൊഴിലാളികൾക്ക് ആശ്വാസം
ചേർത്തലയ്ക്കും മെഡിക്കൽ കോളേജിലേയ്ക്കും പുതിയ റൂട്ട്
''പുതിയ സ്‌കീം യാഥാർത്ഥ്യമാക്കിയത് മന്ത്രി വി.എൻ. വാസവന്റെ ശ്രമഫലമാണ്. മുൻ മന്ത്രി ആന്റണി രാജുവിനോടും, മന്ത്രി കെ.ബി ഗണേഷ്‌കുമാറിനോടും നന്ദിയുണ്ട്.
സുരേഷ് (പ്രസിഡന്റ് ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോ.)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |