കോട്ടയം . സുരക്ഷിതമായ ഭക്ഷണം മനുഷ്യന്റെ അവകാശമാണ്. എന്നാൽ അപകടകരമായ ഭക്ഷണം വിളമ്പി അതിനിരയായി ജീവൻ നഷ്ടപ്പെട്ട കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് രശ്മി രാജ് ഇന്ന് കണ്ണീരോർമയാണ്. ഭക്ഷ്യവിഷബാധ തുടർക്കഥയാകുമ്പോൾ വെല്ലുവിളിയാകുന്നത് എന്തൊക്കെയാണ്. ഭക്ഷണശുചിത്വത്തെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും സജീവമാകുകയാണ്.
ഭക്ഷണം വിഷമാകുന്നതെങ്ങനെ.
ഭക്ഷ്യോത്പന്ന ഉത്പാദന , വിതരണ ശൃംഖലയിൽ എവിടെ പിഴവ് സംഭവിച്ചാലും ഭക്ഷണം വിഷമയമാകാം. കോഴിയിറച്ചിയുടെ കാര്യത്തിൽ വൃത്തിഹീനമായ കോഴി ഫാമും വിതരണത്തിൽ സൂക്ഷ്മതക്കുറവ് ഉണ്ടാകുന്നതും വെല്ലുവിളിയാകാമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഹോട്ടലുകളിൽ ഇവ സൂക്ഷിക്കുന്നതും പാകം ചെയ്യുന്ന രീതിയും കാരണമാണ് പലപ്പോഴും ഭക്ഷണം വിഷമായി മാറുന്നത്. ഷവർമ്മ, അൽഫാം എന്നിവയിൽ നിന്നുള്ള ഭക്ഷ്യവിഷബാധ അസാധാരണമല്ല. മാംസവും സാലഡും മയോണൈസും വില്ലനാകും. പഴകിയ മാംസം ഉപയോഗിക്കുക, ബാക്കി വന്ന മാംസം ഫ്രീസറിൽ സൂക്ഷിച്ച് പിറ്റേന്ന് ഉപയോഗിക്കുക, വേവാത്ത മാംസം ഉപയോഗിക്കുക എന്നിവയൊക്കെ വിഷബാധ ഏൽക്കുന്നതിന് കാരണമാകാം. പച്ചമുട്ട ഉപയോഗിച്ച് തയ്യാറാക്കിയശേഷം സാധാരണ താപനിലയിൽ ആറുമണിക്കൂറിലേറെ മയൊണൈസ് സൂക്ഷിക്കുന്നതു ബാക്ടീരിയകൾ പെരുകാൻ കാരണമാകും. സാലഡിൽ ഉപയോഗിക്കുന്ന മാംസം വൃത്തിയായി കഴുകിയില്ലെങ്കിൽ അതും പ്രശ്നമാകാം.
പ്രതിഷേധം ശക്തം, വീഴ്ചകളുടെ പരമ്പര.
ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടലിനെതിരെ കടുത്ത പ്രതിഷേധം. ഇന്നലെ രാവിലെ സംക്രാന്തിയിലുള്ള ഹോട്ടൽ പാർക്കിലേക്ക് (മലപ്പുറം കുഴിമന്തി) ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തു. ഹോട്ടലിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നാരോപിച്ച് ഉച്ചയോടെ ബി ജെ പി കൗൺസിലർമാർ രംഗത്തെത്തി. ഹോട്ടലും അടുക്കളയും രണ്ട് കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ അടുക്കളയ്ക്ക് ലൈസൻസില്ല. നവംബർ 13 ന് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് വിഷബാധ ഏറ്റിരുന്നു. തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. ലൈസൻസ് എടുക്കണമെന്ന് നിർദ്ദേശം നൽകിയെങ്കിലും ഇത് പാലിക്കാതെ ഏഴു ദിവസത്തിന് ശേഷം ഹോട്ടൽ തുറന്നു. പിന്നീട് പരിശോധന ഉണ്ടായില്ല. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്നാരോപിച്ച് ബി ജെ പി കൗൺസിലർമാർ നഗരസഭ സെക്രട്ടറി ഡി ജയകുമാറിനെ തടഞ്ഞുവച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
നിയമലംഘനം തുടർക്കഥ.
ഹോട്ടൽ പാർക്കിൽ 2021 ഡിസംബർ 18 ന് പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് നിയമലംഘനം കണ്ടെത്തി. ഹിയറിംഗിന് വിളിച്ച് പിഴ ഈടാക്കി. ഹോട്ടലിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച പരിഹരിച്ച ശേഷമായിരുന്നു പിന്നീടുള്ള പ്രവർത്തനം. ഇത് ഏതാനും മാസങ്ങളിലേക്ക് മാത്രമായി. 2022 നവംബറിൽ വീണ്ടും വീഴ്ച ഉണ്ടായപ്പോൾ ഹോട്ടൽ പൂട്ടി ഉടമയെ ഹിയറിംഗിന് വിളിച്ചെങ്കിലും എത്തിയില്ല. പിന്നീട് നോട്ടീസ് അയച്ചെങ്കിലും ഫലമുണ്ടായില്ല. നഗരസഭ, ഭക്ഷ്യസുരക്ഷ, ഹോട്ടൽ ഉടമകൾ എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഒരാളുടെ ജീവനെടുക്കാൻ ഇടയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |