കോട്ടയം . ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് ഭവന പദ്ധതിയിലെ ഭൂരഹിത ഭവനരഹിതരായ 13 കുടുംബങ്ങൾക്ക് വെള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ ഭവനങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ ആദ്യ മൂന്നുഘട്ട പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ആളുകൾക്കും സ്വന്തമായി പാർപ്പിടം എന്ന സ്വപ്നം സർക്കാർ യാഥാർത്ഥ്യമാക്കി. കഴിഞ്ഞ ആറു വർഷം കൊണ്ട് മൂന്നേകാൽ ലക്ഷത്തോളം കുടുംബങ്ങൾക്കാണ് സർക്കാർ സുരക്ഷിതമായ താമസ സൗകര്യം ഒരുക്കിയത്. 322366 വീടുകളാണ് സർക്കാർ നിർമ്മിച്ച് നൽകിയത്. മനസ്സോടിത്തിരി മണ്ണ് കാമ്പയിനിലൂടെ ഇതുവരെ 2350 സെന്റ് സ്ഥലമാണ് സർക്കാരിന് സംഭാവനയായി ലഭിച്ചത്. 28603 വീടുകളുടെ നിർമാണം പുരോഗമിക്കുന്നുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ ഭവനങ്ങളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറി. സി കെ ആശ എം എൽ എ അദ്ധ്യക്ഷയായി. മന്ത്രി എം ബി രാജേഷ് ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തി. സ്ഥലം വിട്ടു നൽകിയ വ്യക്തികളെ തോമസ് ചാഴികാടൻ എം പി ആദരിച്ചു. ലൈഫ് മിഷൻ സി ഇ ഒ ജാഫർ മാലിക് സമ്മതപത്രം ഏറ്റുവാങ്ങി. വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ആർ ബി ബാബു, സഹോദരി ആർ ബി രാജലക്ഷ്മിയും ലൈഫ് ഭവന പദ്ധതിക്കായി വിട്ടു നൽകിയ 65 സെന്റ് ഭൂമിയിലാണ് പഞ്ചായത്ത് 13 കുടുംബങ്ങൾക്കായി സുരക്ഷിത ഭവനം ഒരുക്കിയത്. ലൈഫ് ഭവന പദ്ധതിക്കായി ഒരു പഞ്ചായത്ത് തന്നെ നേരിട്ട് സൗകര്യങ്ങൾ ഒരുക്കി നൽകി വീടുകൾ നിർമ്മിച്ചു നൽകുന്നത് കേരളത്തിൽ ആദ്യമായാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |