കോട്ടയം . ലോക്സഭ തിരഞ്ഞെടുപ്പിന് ഒരു വർഷത്തിലേറെയുണ്ടെങ്കിലും സർക്കാരിന്റെ നേട്ടം ജനങ്ങളിലെത്തിക്കുന്ന വീടുകയറ്റ പ്രചാരണവുമായി സി പി എമ്മും, ബി ജെ പിയും മുന്നിലെത്തി. കോൺഗ്രസാകട്ടെ വീടുകയറ്റ ആലോചന പോലുമാകാതെ ശശിതരൂർ ഇളക്കിവിട്ട വിവാദത്തിൽ കുടുങ്ങി കിടക്കുകയാണ്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തയ്യാറാക്കിയ ലഘുലേഖയുമായാണ് മന്ത്രി വി എൻ വാസവൻ അടക്കം പാർട്ടി സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുതൽ ബ്രാഞ്ച് ,ഗ്രൂപ്പ് കമ്മിറ്റി അംഗങ്ങൾ വരെയുള്ള നേതാക്കൾ ഓരോ വീടും കയറിയിറങ്ങുന്നത്. നേട്ടങ്ങൾ വിവരിക്കുന്നതിനൊപ്പം ജനങ്ങൾക്ക് സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായ ശേഖരണവും വിമർശനങ്ങൾക്ക് വിശദീകരണവും നൽകുന്നു. ബി.ജെ.പി നേതാക്കൾ കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചുള്ള ഗൃഹസന്ദർശനത്തിന് പുറമേ മുപ്പത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയും എടുത്ത് ബി.ജെ.പിയുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതി വഴി കുടുംബനാഥന് കിട്ടിയ നേട്ടങ്ങൾ പറഞ്ഞ് പ്രധാനമന്ത്രി മോദിക്ക് നന്ദി പറയുന്ന (താങ്ക്സ് മോദി) ഹാഷ് ടാഗ് വീഡിയോയാണ് എടുക്കേണ്ടത്. പഞ്ചായത്ത് തലം മുതലുള്ള നേതാക്കൾ ഒരു ദിവസം പത്ത് വീട് കയറണമെന്നാണ് നിർദ്ദേശം. ജനുവരി 12 ന് തുടങ്ങിയ ഗൃഹസന്ദർശനം 31 വരെ തുടരും. സി പി എം ,ബി ജെ പി നേതാക്കൾ വീടു കയറ്റവുമായി മുന്നേറുമ്പോൾ കോൺഗ്രസാകട്ടെ ഇതേക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. ശശിതരൂർ കോട്ടയത്ത് വന്ന് പോയതും പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രകടനം നടത്തിയ ഐ എൻ ടി യു സി നേതാവ് പി പി തോമസിന് സ്വീകണം നൽകുന്ന വിവാദത്തിലും പെട്ട് കിടക്കുകയാണ് കോൺഗ്രസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |