കോട്ടയം . കർഷകർക്ക് ഇത് കഷ്ടകാലമാണ്. ഏത്തക്കായ്ക്ക് വിലയിടിഞ്ഞപ്പോൾ കപ്പയിൽ എങ്കിലും പിടിച്ചുനിൽക്കാം എന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ കപ്പയും കർഷകനെ കൈവിട്ട അവസ്ഥയിലാണ്. വിലയിടിഞ്ഞതോടെ കപ്പ കൃഷിയും അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഭൂരിഭാഗം പേരും. പാട്ടത്തിനെടുത്തും, സ്വന്തം സ്ഥലത്തും ഹെക്ടർ കണക്കിന് കൃഷി ചെയ്ത നൂറുകണക്കിന് കർഷകരാണ് ബുദ്ധിമുട്ടിലായത്. കിലോയ്ക്ക് 41 രൂപയായിരുന്ന കപ്പയ്ക്ക് ഇപ്പോൾ കർഷകന് ലഭിക്കുന്നത് 18 രൂപയാണ്. പണിക്കൂലി, അദ്ധ്വാനം, പരിപാലനച്ചെലവ് എന്നിവയെല്ലാം വർദ്ധിച്ചെങ്കിലും വിലയിൽ മാത്രം വർദ്ധനവില്ലാതായതാണ് പ്രതിസന്ധിയ്ക്ക് കാരണം. ഒരു കാലത്ത് മലയോര ജനതയുടെ മാത്രം ഭക്ഷണമായിരുന്ന കപ്പ പിന്നീട് ജനപ്രീതി നേടി. എന്നാൽ ഹോട്ടലുകൾ ഹൈടെക്കായതോടെ മോഡേൺ വിഭവങ്ങളാണ് സ്ഥാനം പിടിച്ചത്. ഷാപ്പുകളിൽ മാത്രമാണ് കപ്പവിഭവങ്ങൾക്ക് ഡിമാൻഡ്.
താങ്ങാകാൻ താങ്ങുവില പ്രഖ്യാപിക്കണം.
താങ്ങുവില പ്രഖ്യാപിച്ചില്ലെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ് കർഷകർ. കൊവിഡ് കാലയളവിൽ 12 രൂപ താങ്ങുവില പ്രഖ്യാപിച്ചിരുന്നു. കാർഷിക വിളയായ കപ്പയ്ക്ക് സർക്കാരിൽ നിന്ന് സബ്‌സിഡിയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. കൃഷി നശിച്ചാൽ പോലും സാമ്പത്തിക സഹായം ലഭിക്കാത്ത സ്ഥിതിയാണ്. വളത്തിന്റെ വില വർദ്ധനവാണ് മറ്റൊരു പ്രതിസന്ധി. ദിവസം 1000 രൂപയാണ് കൂലിയിനത്തിൽ ചെലവ് വരുന്നത്. കാലാവസ്ഥ വ്യതിയാനവും, എലി ശല്യവും തിരിച്ചടിയായി. കപ്പയുടെ കയറ്റുമതിയിലും കുറവ് ഉണ്ടായി. കഴിഞ്ഞ വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ കപ്പയിൽ നിന്ന എഥനോൾ നിർമ്മിച്ച് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കുമെന്ന പ്രഖ്യാപനവും വാഗ്ദാനം മാത്രമായി.
കർഷകനായ എബി ഐപ്പ് പറയുന്നു.
സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കപ്പ കൃഷി അന്യംനിന്നുപോകുന്ന അവസ്ഥയിലാണ്. കപ്പയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ നടപടിവേണം.
കർഷകനായ ഉണ്ണികൃഷ്ണൻ കറുകച്ചാൽ പറയുന്നു.
ആഭ്യന്തര വിപണി കണ്ടെത്താൻ കർഷകർക്ക് സർക്കാർ സഹായ ലഭ്യമാക്കണം. കപ്പയുടെ താങ്ങുവിലയിൽ ഉൾപ്പെടെ ബഡ്ജറ്റിൽ അടിയന്തിര തീരുമാനം എടുക്കണം.
നിലവിലെ വില . 18 .
മുൻപത്തെ വില . 41.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |