കോട്ടയം . ക്ഷീരമേഖലയിൽ പ്രതിസന്ധി വിതച്ച് കന്നുകാലികളിൽ ചർമ്മമുഴ പടരുമ്പോഴും സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി പ്രതിരോധ കുത്തിവയ്പ്പ് പാളി. പത്തുദിവസം പിന്നിട്ടപ്പോൾ ജില്ലയിൽ പത്തു ശതമാനത്തിൽ താഴെ കന്നുകാലികൾക്കാണ് വാക്സിൻ നൽകിയത്.
ഒരു ദിവസം 25 പശുക്കൾക്കാണ് ഡോസെടുക്കേണ്ടത്. ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർമാർക്കാണ് ഇതിന്റെ ചുമതല. നാലുമണിക്കൂറിനുള്ളിൽ പൂർത്തിയാക്കണം. വാഹനസൗകര്യം, ഹെൽപ്പർ തുടങ്ങിയ സൗകര്യങ്ങളും വേണം. എന്നാൽ, ഫണ്ടിന്റെ അപര്യാപ്തതയെ തുടർന്ന് വേണ്ട സൗകര്യങ്ങൾ ക്രമീകരിക്കാൻ സാധിക്കാത്തതാണ് വാക്‌സിനേഷൻ നിലയ്ക്കാൻ കാരണമെന്ന് ജില്ലാ വെറ്റിനറി സർജൻ ഷാജി പണിക്കശേരി പറഞ്ഞു. സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ സമരത്തിലുമാണ്.
57000 കന്നുകാലികൾ.
നാലുമാസത്തിന് മുകളിൽ പ്രായമുള്ള പശുവിനും, കാളയ്ക്കുമാണ് വാക്സിൽ നൽകുന്നത്. ഈ വിഭാഗത്തിൽ ജില്ലയിൽ 57000 കന്നുകാലികൾ വരും. ജനുവരി 24നായിരുന്നു വാക്സിനേഷൻ ആരംഭിച്ചത്. പത്തു ദിവസം പിന്നിട്ടപ്പോൾ 6000ൽ താഴെ കുത്തിവയ്പ്പേ നടന്നുള്ളൂ. സംസ്ഥാനത്ത് ഇതുവരെ 40000 പശുക്കൾക്ക് ചർമ്മമുഴ സ്ഥിരീകരിച്ചു. 200 പശുക്കൾ ചത്തു. 3000 പശുക്കൾ ചികിത്സയിലുണ്ട്.
ചർമ്മമുഴ എന്ന രോഗാവസ്ഥ.
വസൂരി ഇനത്തിൽപ്പെട്ട വൈറസുകൾ മൂലം കന്നുകാലികളിൽ വരുന്ന രോഗമാണ് ചർമ്മമുഴ. ചർമ്മം മുഴുവൻ ചെറിയ മുഴകൾ രൂപപ്പെട്ട് വ്രണമായി തീരുകയും അവയുടെ പാൽ ഉത്പാദനത്തെയും പ്രത്യുത്പാദനത്തെയും ബാധിക്കുകയും ചെയ്യും. അസുഖബാധയുള്ള കന്നുകാലികളെ കൊതുക്, ഈച്ച, ചെള്ള്, മറ്റു പ്രാണികൾ തുടങ്ങിയവ കടിക്കുന്നത് മൂലം മറ്റ് കന്നുകാലികളിലേക്കും രോഗം വ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |