കോട്ടയം . പ്രതീക്ഷിച്ചതൊന്നും നൽകാതെ ജില്ലയെ ഏറക്കുറെ തഴഞ്ഞതായിരുന്നു ഇന്നലത്തെ സംസ്ഥാന ബഡ്ജറ്റ്. റബറിന് താങ്ങുവില വേണമെന്ന ആവശ്യത്തോട് മുഖംതിരിച്ച ബഡ്ജറ്റിൽ ജില്ലയ്‌ക്കായി വലിയ പദ്ധതികളുമില്ല. റബർ വിലസ്ഥിരതാ ഫണ്ടിൽ 600 കോടി രൂപ വകയിരുത്തി. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താളത്തിന് ഫണ്ടനുവദിച്ചെങ്കിലും തുക പരിമിതമാണെന്നാണ് വിമർശനം. കഴിഞ്ഞ തവണ നൽകിയ രണ്ടു കോടിയ്‌ക്ക് മണ്ണു പരിശോധനയുൾപ്പെടെ നടത്തിയിരുന്നു. തുടർ പ്രവർത്തനത്തിന് വൻ തുക വേണ്ടിടത്ത് ആകെ അനുവദിച്ചത് 2.01 കോടി മാത്രം. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ ചെറിയ പരിഗണനയുണ്ട്.
രാജ്യത്ത് കൂടുതൽ നഴ്‌സിംഗ് കോളേജുകൾ തുറക്കുമെന്ന കേന്ദ്ര നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനം ഗുണകരമാവും. ലോകത്തിലെ മികച്ച സർവകലാശാലകളിൽ ഹ്രസ്വകാല ഗവേഷണ അസൈൻമെന്റുകൾ നേടുന്ന 100 ഗവേഷർക്കായുള്ള ഫെലോഷിപ്പ് എം ജി സർവകലാശാലയിലെ ഗവേഷകർക്കും ഗുണകരമാകും. കേരളത്തിന്റെ യശസ് അന്താരാഷ്ട്ര തലത്തിലേക്കുയർത്തിയ കുമരകവും മറവൻതുരുത്തുമടക്കമുള്ള ടൂറിസം കേന്ദ്രങ്ങൾക്കായും പദ്ധതികളൊന്നുമില്ല. ടൂറിസത്തിനുള്ള വിഹിതത്തിൽ നിന്ന് എന്തെങ്കിലും കിട്ടുമെന്ന് മാത്രം. എന്നാൽ നെൽക്കൃഷി വികസനമുൾപ്പെടെ കാർഷിക മേഖലയ്ക്കായി പ്രഖ്യാപിച്ച പദ്ധതികളിൽ പലതിന്റെയും നേട്ടം ലഭിക്കും. വന്യമൃഗശല്യം തടയാനുള്ള പദ്ധതികളുടെ പ്രയോജനം മലയോരത്തിന് ഗുണകരമാകും. കാട്ടുമൃഗങ്ങളുടെ ശല്യത്താൽ വലയുന്ന എരുമേലി, മുണ്ടക്കയം, കോരുത്തോട്, മണിമല തുടങ്ങിയ പഞ്ചായത്തുകളിൽ പ്രയോജനം ലഭിക്കും. 2024 ൽ വൈക്കം സത്യഗ്രഹസമരത്തിന്റെ ശതാബ്ദി ആഘോഷിക്കുമെന്നു ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ട്. എന്നാൽ ആഘോഷത്തിന്റെ രീതി, തുക എന്നിവ സംബന്ധിച്ച് പരാമർശമില്ല. നെൽകൃഷി വികസനത്തിന് തുക വർദ്ധിപ്പിച്ചത് ജില്ലയുടെ പടിഞ്ഞാറൻ മേഖലയ്ക്ക് ആശ്വാസമാകും. എന്നാൽ സംഭരണ വില വർദ്ധിപ്പിക്കാൻ നടപടിയില്ല.
കോട്ടയത്തിന് ലഭിച്ചത്.
പുതിയ നഴ്‌സിംഗ് കോളേജുകൾക്ക് സെന്റർ ഫോർ പ്രൊഫഷനൽ ആൻഡ് അഡ്വാൻസസ് സ്റ്റഡീസിന് (സീപാസ്) : 3 കോടി
കോട്ടയം ആസ്ഥാനമായുള്ള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന് : 6 കോടി
കുറവിലങ്ങാട് സയൻസ് സിറ്റിയടക്കം വിവിധ സയൻസ് പാർക്കുകൾക്കായി : 23 കോടി
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താളത്തിന് : 2.01 കോടി
പുനലൂർ - പൊൻകുന്നം റോഡിന്റെ നിലവാരം ഉയർത്തി ഇ.പി.സി മോഡലിലേയ്ക്ക് മാറ്റും
വെള്ളൂരിലെ കേരള റബർ ലിമിറ്റഡിന് പദ്ധതി വിഹിതമായ 10 കോടി ഉൾപ്പെടെ 20 കോടി
ആലപ്പുഴ - കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണത്തിന് : 37 കോടി
പാലാ അരുണാപുരത്ത് ചെറുഡാമും ആർ.സി.ബിയും നിർമ്മിക്കുന്ന മീനച്ചിൽ പദ്ധതി : 3 കോടി
ടൂറിസം ഇടനാഴികളുടെ വികസനത്തിന് : 50 കോടി
എരുമേലി മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ : 10 കോടി
പാലായിൽ പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആൻഡ് സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിന് : 60 ലക്ഷം
വലവൂരിലെ ഐ.ഐ.ഐ.ടിയിൽ തുടർഘട്ടമായി ഇൻഫോസിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |