കോഴിക്കോട്: രാഷ്ട്രീയ, പ്രത്യയ ശാസ്ത്രപരമായ വൈവിദ്ധ്യങ്ങളാണ് നമ്മുടെ നാടിന്റെ പ്രത്യേകതയെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. ഇത്തരം വൈവിദ്ധ്യങ്ങളിൽ അഭിരമിക്കുമ്പോഴാണ് രാജ്യം വളർച്ച കാണിക്കുകയെന്നും കാലിക്കറ്റ് പ്രസ് ക്ലബ് സുവർണ ജൂബിലി നേതൃസംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളില്ലെങ്കിൽ ജനാധിപത്യമില്ല. മാദ്ധ്യമങ്ങളുടെ അഭിപ്രായ വൈവിദ്ധ്യമാണ് ജനാധിപത്യത്തിന്റെ നെടുംതൂണ്. മാദ്ധ്യമ പ്രവർത്തകർ വൈകാരികതയ്ക്കപ്പുറം വൈചാരികമായി കാര്യങ്ങളെ കാണുന്നവരായിരിക്കണം. തിരഞ്ഞെടുപ്പ് പോലുള്ള സമയത്ത് സമൂഹത്തിന് വെളിച്ചം പകരേണ്ടത് മാദ്ധ്യമങ്ങളാണ്. പരസ്യങ്ങൾക്കായി സന്ധി ചെയ്യേണ്ടി വരുന്നത് മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ട്. പുറമെ നിന്നുള്ള നിയന്ത്രണമെന്നതിനപ്പുറം മാദ്ധ്യമങ്ങൾ സ്വയം നിയന്ത്രിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. അമ്പത് വർഷത്തെ പ്രസ് ക്ലബ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ ആദരിച്ചു. എൻ.പി. രാജേന്ദ്രൻ, സി.എം.കെ.പണിക്കർ, കെ.അബൂബക്കർ, സി.രവീന്ദ്രനാഥ് , അഞ്ജന ശശി, സനോജ് ബേപ്പൂർ എന്നിവർ പ്രസംഗിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ഫിറോസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്.രാകേഷ് സ്വാഗതവും ട്രഷറർ പി.വി.നജീബ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |