കോഴിക്കോട്: ചുവപ്പിന്റെ കോട്ട ഇടിയാതെ കാത്ത കോഴിക്കോട് കോർപ്പറേഷനിൽ ഒ.സദാശിവൻ മേയറായി ചുമതലയേറ്റു. ഇന്നലെ രാവിലെ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 33 കൗൺസിലർമാരുടെ പിന്തുണയോടെയാണ് സി.പി.എമ്മിലെ സദാശിവൻ ഭരണ കുപ്പായമണിഞ്ഞത്. യു.ഡി.എഫിൽ നിന്ന് മേയർ സ്ഥാനത്തേക്ക് മീഞ്ചന്ത ഡിവിഷനിൽ നിന്ന് ജയിച്ച എസ്.കെ. അബൂബക്കറും എൻ.ഡി.എ സ്ഥാനാർത്ഥിയായി പന്നിയങ്കര ഡിവിഷനിൽ നിന്ന് ജയിച്ച നമ്പിടി നാരായണനും മത്സരിച്ചു. ആദ്യഘട്ട വോട്ടെടുപ്പിൽ എൽ.ഡി.എഫ് 35 വോട്ടും യു.ഡി.എഫ് 28 വോട്ടും ബി.ജെ.പി 13 വോട്ടും നേടി. തുടർന്ന് നടന്ന രണ്ടാംഘട്ടത്തിൽ എൽ.ഡി.എഫ് 33 വോട്ടും യു.ഡി.എഫ് 28 വോട്ടുമാണ് നേടിയത്. എൽ.ഡി.എഫിന് രണ്ട് വോട്ടുകൾ അസാധുവായി. അത്താണിക്കൽ ഡിവിഷനിലെ സി.പി.എം കൗൺസിലർ അഷിക, പൂളക്കടവ് സി.പി.എം കൗൺസിലർ ബിജുലാൽ എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. ബാലറ്റ് പേപ്പറിൽ ഒന്നിൽ പേരില്ലാത്തതിനാലും മറ്റൊന്നിൽ പേരും ഒപ്പും രേഖപ്പെടുത്തിയിരുന്നില്ല. ബി.ജെ.പി അംഗങ്ങൾ രണ്ടാംഘട്ട വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. 76 അംഗ കൗൺസിലിൽ മുഴുവൻ പേരും വോട്ട് ചെയ്യാനെത്തി.
വരണാധികാരിയും കളക്ടറുമായ സ്നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിൽ രാവിലെ 10.30 ഓടെയാണ് തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. കൗൺസിൽ ഹാളിലെത്തിയ ശേഷം മാത്രമാണ് ബി.ജെ.പി സ്ഥാനാർത്ഥികളുടെ പേരുകൾ പുറത്ത് വിട്ടത്. തുടർന്ന് 11.24 ഓടെ വോട്ടിംഗ് നടപടിക്രമങ്ങൾ ആരംഭിച്ചു. വാർഡ് അടിസ്ഥാനത്തിലാണ് കൗൺസിലർ വോട്ട് ചെയ്തത്. 12.11 ഓടെ വോട്ടെടുപ്പ് പൂർത്തിയാക്കി വോട്ടെണ്ണൽ ആരംഭിച്ചു. രണ്ടാംഘട്ടം 12.40ഓടെ ആരംഭിക്കുകയും ചെയ്തു. ഒന്നരയോടെ ഫലപ്രഖ്യാപനം വന്നതോടെ സദാശിവനെ സത്യപ്രതിജ്ഞയ്ക്കായി കളക്ടർ ക്ഷണിച്ചു. ശേഷം ദൃഢപ്രതിജ്ഞയെടുത്ത സദാശിവനെ കളക്ടർ മേയറുടെ ഔദ്യോഗികവസ്ത്രം അണിയിപ്പിച്ചു. പിന്നാലെ നേതാക്കളായ സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹബൂബ്, മോഹനൻ, ഭരണ പ്രതിപക്ഷ കൗൺസിലർമാർ തുടങ്ങിയവർ
എത്തി അനുമോദിച്ചു. മേയറുടെ ഓഫീസിലെത്തിയ സദാശിവൻ കസേരയിൽ ഇരുന്ന് മേയറായി ചുമതലയേറ്റതായി രേഖകളിൽ ഒപ്പുവെച്ചു. മൂന്നാം തവണയാണ് സദാശിവൻ കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. സി.പി.എം വേങ്ങേരി, എരഞ്ഞിപ്പാലം ലോക്കൽ സെക്രട്ടറി, കർഷക സംഘം നോർത്ത് ഏരിയാ ട്രഷറർ, കോഴിക്കോട് അർബൻ ബാങ്ക് ഡയറക്ടർ തുടങ്ങിയ പദവികൾ വഹിക്കുന്നുണ്ട്. ഓപ്പൺ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. 35 ഡിവിഷനുകൾ ജയിച്ചാണ് എൽ.ഡി.എഫ് ഇക്കുറി ഭരണം നിലനിർത്തിയത്. യു.ഡി.എഫ് 28 ഉം ബി.ജെ.പി 13 ഉം നേടി.
ഡെപ്യൂട്ടി മേയറായി
ഡോ.എസ്. ജയശ്രീ
കോഴിക്കോട്: കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി ഡോ.എസ്. ജയശ്രീ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മേയർ ഒതയമംഗലത്ത് സദാശിവൻ സത്യവാചകം ചൊല്ലി കൊടുത്തു. കോട്ടൂളി ഡിവിഷൻ കൗൺസിലറാണ് ജയശ്രീ. രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തത്. വരണാധികാരിയായ ജില്ലാ കളക്ടർ സ്നേഹികുമാർ സിംഗിന്റെ നേതൃത്വത്തിലാണ് ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് നടന്നത്. 76 കൗൺസിലർമാരും ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി. രണ്ടാംഘട്ടത്തിൽ ബി.ജെ.പി വിട്ടു നിന്നതോടെ 63 പേർ വോട്ട് രേഖപ്പെടുത്തി. 35 വോട്ട് നേടി ഡോ.എസ്. ജയശ്രീ വിജയിക്കുകായിരുന്നു. ഡെപ്യൂട്ടി മേയർ സ്ഥനത്തേക്ക് യു.ഡി.എഫിൽ നിന്നും കുറ്റിച്ചിറ ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഡ്വ.ഫാത്തിമ തഹിലിയയും ബി.ജെ.പിയിൽ സ്ഥാനാർത്ഥിയായി കാരപ്പറമ്പ് വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നവ്യ ഹരിദാസും മത്സരിച്ചു. ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലും യു.ഡി.എഫ് 28 വോട്ട് നേടി. ബി.ജെ.പി 13 വോട്ട് ആദ്യഘട്ടത്തിൽ നേടി. രണ്ടാംഘട്ടത്തിൽ വിട്ടു നിന്നു. രണ്ടാം തവണയാണ് ജയശ്രീ കോർപ്പറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുന്നത്. കോഴിക്കോട് ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് മുൻ പ്രിൻസിപ്പലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |