
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ കോഴിയറവ് മാലിന്യ സംസ്കരണ ഫാക്ടറിയെ ചൊല്ലിയുള്ള പ്രശ്നങ്ങളൊഴിവാക്കാൻ ജില്ലയിൽ പുതിയ മൂന്ന് ഫാക്ടറികൾ തുടങ്ങുമെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ നടത്തിയ പ്രഖ്യാപനം പ്രതീക്ഷ നൽകുന്നു. അതേസമയം അധികൃതരുടെ മുൻ പ്രഖ്യാപനങ്ങൾ ഇതുവരെ നടപ്പായിട്ടില്ലെന്നാണ് ഫ്രഷ് കട്ട് സമരസമിതിയുടെ ആക്ഷേപം. ഫ്രഷ് കട്ട് ഫാക്ടറിയുടെ പ്രവർത്തനത്തെ തുടർന്ന് അമ്പായത്തോട് നിവാസികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയാണ് വിഷയം ഉന്നയിച്ചത്. ഫാക്ടറിക്കെതിരെ ഒക്ടോബർ 21ന് നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചിരുന്നു. റൂറൽ എസ്.പി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് സമരക്കാരുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ നിരീക്ഷണത്തിന് ശേഷം ഏർപ്പെടുത്തിയ കർശനമായ വ്യവസ്ഥകളിലാണ് പ്ലാന്റ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ സംസ്കരണ ശേഷി പ്രതിദിനം 20 ടണ്ണായി കുറച്ചു. പുതിയ കോഴി മാലിന്യം ഒഴികെയുള്ള ഒന്നും കൈകാര്യം ചെയ്യരുതെന്ന് നിർദ്ദേശിച്ചിട്ടുമുണ്ട്. സമീപ താമസക്കാർക്ക് ആശ്വാസം നൽകുന്നതിനായി വൈകിട്ട് 6.30നും അർദ്ധരാത്രിക്കുമിടയിൽ ഫാക്ടറി നിർബന്ധമായും അടയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും പറഞ്ഞു.
മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിമാസ പരിശോധന നടത്തും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ കോഴിക്കോട് ലബോറട്ടറി മാലിന്യ സംസ്കരണ സംവിധാനത്തെക്കുറിച്ച് ആഴ്ചതോറും പരിശോധന നടത്തും. പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ
തിരുവനന്തപുരത്തെ സി.എസ്.ഐ.ആർ- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻ.ഐ.ഐ.എസ്.ടി) യെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജില്ലയിൽ മൂന്ന് പുതിയ റെൻഡറിംഗ് പ്ലാന്റുകൾക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും മാലിന്യ സംസ്കരണം വികേന്ദ്രീകരിക്കുകയും ഫ്രഷ് കട്ട് പ്ലാന്റ് അതിന്റെ ശേഷിക്കകത്തത് നിന്ന് പ്രവർത്തിക്കണമെന്ന് ഉറപ്പാക്കുകയുമാണ് സർക്കാർ ലക്ഷ്യം.
പുതിയ പ്ളാന്റുകൾ അനുവദിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും മറ്റ് കാര്യങ്ങളിൽ സമരസമിതി വിയോജിക്കുകയാണ്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ വെങ്ങളത്ത് പുതിയൊരു പ്ളാന്റ വന്നെങ്കിലും പ്രവർത്തിക്കാനാകാത്ത സ്ഥിതിയാണ്. ഫ്രഷ് കട്ട് അധികൃതർ തന്നെ അതിന് തടസം നിൽക്കുന്നു. കൂടരഞ്ഞിയിൽ മറ്റൊരു പ്ളാന്റ് വരുമെന്നും കേൾക്കുന്നു. 20 ടൺ ആണ് ഫ്രഷ് കട്ടിന്റെ പ്രതിദിന സംസ്കരണ ശേഷിയെങ്കിലും 200 ടണ്ണോളം കോഴിയറവ് മാലിന്യം ശേഖരിക്കുന്നതായി അവർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |