സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ വനമേഖലയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ പാതയോരങ്ങളിൽ നിറുത്തരുതെന്നും വേഗതകുറച്ച് പോകണമെന്നും വനംവകുപ്പിന്റെ മുന്നറിയിപ്പ്. വയനാട് വന്യജീവിസങ്കേതത്തോട് അതിർത്തിപങ്കിടുന്ന മേഖലയിൽ ബന്ദിപ്പൂർ, മുതുമല വന്യജീവിസങ്കേതങ്ങളിൽ നിന്ന് മൃഗങ്ങൾ കൂട്ടമായെത്തി പകൽസമയങ്ങളിലടക്കം പാതമുറിച്ചുകടക്കുന്നതും ഓരങ്ങളിൽ തമ്പടിക്കുന്നതുമാണ് മുന്നറിയിപ്പിന് കാരണം.
മുത്തങ്ങ, എടത്തറ മുതൽ സംസ്ഥാന അതിർത്തിയായ മൂലഹള്ളവരെയുള്ള ഭാഗങ്ങളിലാണ് യാത്രക്കാർക്ക് ജാഗ്രതാനിർദ്ദേശം നൽകിയത്.
വേനൽ കനത്തതോടെ തീറ്റയും വെള്ളവും തേടി അയൽ സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങളിൽ നിന്ന് കാട്ടാനക്കൂട്ടം ഇവിടേക്ക് എത്തുന്നുണ്ട്. കാട്ടാനക്കൂട്ടങ്ങൾ പകൽസമയങ്ങളിലും റോഡ് മുറിച്ച് കടക്കുന്നതിനാൽ വനപാലകർ എടത്തറ മുതൽ മൂലഹള്ളവരെയുള്ള ഭാഗങ്ങളിൽ പട്രോളിംഗും കാവലും ശക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |