മേപ്പാടി: മുണ്ടക്കൈ- ചൂരൽമല ഉരുൾദുരന്ത ബാധിതർക്ക് മുസ്ലിംലീഗ് നിർമ്മിച്ചുനൽകുന്ന വീടുകളുടെ ആദ്യഘട്ട കൈമാറ്റം 28ന് നടക്കും. ഇതിനു മുന്നോടിയായി ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. നിർമ്മാണം പൂർത്തിയായ 50 വീടുകളാണ് കൈമാറുക. 105 ഗുണഭോക്താക്കളിലെ ആദ്യഘട്ടത്തിൽ വീട് നൽകുന്ന 50 ഗുണഭോക്താക്കളെയാണ് നറുക്കെടുപ്പിലൂടെ കണ്ടെത്തുക.8 സെന്റ് ഭൂമിയിൽ 1060 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. മൂന്ന് കിടപ്പ് മുറികളോട് കൂടിയ ഭാവിയിൽ മുകളിലേക്ക് ഒരു നിലകൂടി പണിയാൻ കഴിയും വിധത്തിലാണ് വീടുകൾ നിർമ്മിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ കൈമുന്ന വീടുകളുടെ മിനുക്ക് പണി പുരോഗമിക്കുകയാണ്. മേപ്പാടി പഞ്ചായത്തിലെ മുക്കംകുന്നിലാണ് വീടുകൾ പണിയുന്നത്. മൂന്ന് സ്ഥലങ്ങളിലായി 12 ഏക്കർ ഭൂമിയാണ് മുസ്ലിം ലീഗ് ഏറ്റെടുത്തത്. മുട്ടിൽ മേപ്പാടി റോഡ് അരികിൽ തന്നെയാണ് മൂന്ന് സ്ഥലങ്ങളും. തോട്ടഭൂമിയാണെന്ന് കാണിച്ച് ചിലർ പരാതി ഉന്നയിച്ചതോടെ നിർമ്മാണം തടസപ്പെട്ടിരുന്നു. നിർമ്മാൺ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണം നടത്തുന്നത്. 700 ഓളം തൊഴിലാളികളാണ് നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ താക്കോൽ ദാനം നിർവഹിക്കും. പ്രിയങ്ക ഗാന്ധി എം.പി മുഖ്യാതിഥിയാകും. ബാക്കി വരുന്ന ഗുണഭോക്താക്കൾക്ക് മേയ് മാസത്തിന് മുൻപ് വീടുകൾ കൈമാറുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് പറഞ്ഞു. സർക്കാർ ആവിഷ്‌കരിച്ച ടൗൺഷിപ്പ് പദ്ധതിയുമായി ആദ്യഘട്ടത്തിൽ മുസ്ലിം ലീഗ് സഹകരിച്ചിരുന്നുവെങ്കിലും ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാൻ വൈകിയതോടെ മുസ്ലിം ലീഗ് സ്വന്തം നിലയ്ക്ക് പുനരധിവാസ പദ്ധതി നടപ്പിലാക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |