കോഴിക്കോട്: വേണ്ടത്ര സുരക്ഷയൊരുക്കാതെ നടത്തുന്ന റോഡ്, അഴുക്കുചാൽ നിർമ്മാണം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാവുന്നു. കോൺക്രീറ്റ് ഭിത്തി കെട്ടി അഴുക്കുചാൽ നവീകരിക്കുമ്പോൾ മുകൾഭാഗം സ്ളാബിട്ട് മൂടാൻ വെെകുന്നതാണ് വിനയാകുന്നത്. ഇതിലേക്ക് ഇരുചക്ര വാഹനങ്ങളും കാൽനടക്കാരും വീഴാൻ സാദ്ധ്യത ഏറെയാണ്. റോഡ്, ഓട നിർമ്മാണ സാമഗ്രികൾ റോഡിൽ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുകയാണ്. നവീകരണം നടക്കുന്ന വെള്ളിമാടുകുന്ന് - മാനാഞ്ചിറ റോഡിൽ സ്കൂട്ടർ യാത്രക്കാരൻ തുറന്നുകിടന്ന ഓടയിലേക്ക് വീണത് ബുധനാഴ്ചയാണ്. എരഞ്ഞിപ്പാലത്ത് സിവിൽ സ്റ്റേഷൻ റോഡിൽ ഒളവണ്ണ സ്വദേശി നിസാറാണ് വീണത്. പുതുതായി ടാർ ചെയ്ത റോഡിൽ പരന്നുകിടന്ന മണലിൽ തെന്നി ഓടയിലേക്ക് തലകീഴായി വീണത്. ഉയർന്നുനിൽക്കുന്ന കമ്പികളും മറ്റും തട്ടി പരിക്കേൽക്കാതിരുന്നത് ഭാഗ്യമായി.
മാനാഞ്ചിറ-മലപ്പാറമ്പ് റോഡിൽ നിർമ്മാണം നടക്കുന്ന പല ഭാഗത്തും ഓടകൾ വാ പിളർന്നു കിടക്കുകയാണ്. മുന്നറിയിപ്പ് ബോർഡുകളോ ബാരിക്കേഡോ ഇല്ല. രാത്രികാലങ്ങളിൽ അപകട സാദ്ധ്യത കൂടുതലുമാണ്. റോഡും ഓടയും തമ്മിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാകുന്നുവെന്ന് യാത്രക്കാർ പറയുന്നു.
പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് വാർഡ് കൗൺസിലർ കെ.സി ശോഭിത. കോഴിക്കോട് ടൗണിലും മറ്റും മൂടാതെ കിടക്കുന്ന നിരവധി ഓടകളും യാത്രക്കാർക്ക് ഭീഷണിയാകുന്നു. പൊട്ടിപ്പൊളിഞ്ഞ സ്ളാബുള്ള ഓടകളുമുണ്ട്. ഇതിലൂടെ കാൽനടക്കാർക്ക് സഞ്ചരിക്കാൻ പ്രയാസമാണ്. രാത്രികാലത്ത് പ്രത്യേകിച്ചും. തെരുവുവിളക്കുകളില്ലാത്തതോ ഉള്ളത് കത്താത്തതോ ആയ സ്ഥലങ്ങളിലെ സ്ഥിതി പറയാതിരിക്കുകയാണ് ഭേദം.
ബാരിക്കേഡും മുന്നറിയിപ്പുമില്ല
പെെപ്പ് സ്ഥാപിക്കാനായി കുഴിക്കുന്ന വൻ കുഴികൾക്ക് സമീപവും ബാരിക്കേഡുകൾ വയ്ക്കാത്തത് ഭീഷണിയാകുന്നുണ്ട്. ഒരു കൊല്ലം മുമ്പ് ചേവരമ്പലം ബൈപാസിൽ ബെെക്ക് വെള്ളക്കുഴിയിൽ വീണ് ഓൺലെെൻ ഭക്ഷണ വിതരണക്കാരനായ എലത്തൂർ മുകവൂർ തിരുത്തിക്കുന്നത്ത് മലയ്ക്കൽ വീട്ടിൽ രഞ്ജിത്ത് (42) മരിച്ചിരുന്നു. പുലർച്ചെയായിരുന്നു അപകടം. ഇവിടെ റോഡുപണിയുടെ ഭാഗമായാണ് കുഴിയുണ്ടായത്. സ്ഥലത്ത് സൂചനാ ബോർഡോ ബാരിക്കേഡോ ഉണ്ടായിരുന്നില്ല. വെളിച്ചക്കുറവും വില്ലനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.