കോഴിക്കോട്: വാഹനങ്ങളുടെ മത്സര പാച്ചിലിൽ എന്ത് സീബ്രാലൈൻ... എന്ത് നടപ്പാത !... 2025 ജനുവരി മുതൽ ഈ വർഷം
ജനുവരി വരെ കോഴിക്കോട് സിറ്റി പരിധിയിൽ മാത്രം 33 കാൽനടയാത്രക്കാർ വാഹനമിടിച്ച് മരിച്ചെന്നാണ് ട്രാഫിക് പൊലീസിന്റെ കണക്കുകൾ. ഈ വർഷം ജനുവരിയിൽ അഞ്ചു പേർ മരിച്ചു. 53 പേർക്ക് പരിക്കേറ്റു. 13 മാസത്തിനിടെ 420 ആളുകൾ അപകടത്തിൽപ്പെട്ടു. ഇതിൽ 416 പേർക്കും ചെറുതും വലുതുമായ പരിക്കേറ്റു. ഗ്രാമീണ മേഖലയിലും അപകടത്തിന് കുറവൊന്നുമില്ല. ഒരു ദിവസം ജില്ലയിൽ പലയിടങ്ങളിലുണ്ടാകുന്ന അപകടങ്ങളിൽ പത്തിൽ കൂടുതൽ കാൽനടക്കാർക്ക് പരിക്കേൽക്കുന്നു. സീബ്രാലൈനുകളിൽ വാഹനം നിർത്താതെ പോവുക, നടപ്പാതകളിലൂടെ വാഹനം ഓടിക്കുക, നടപ്പാതകളിലും അംഗപരിമിതർക്കുള്ള റാംപുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുക തുടങ്ങിയവയെല്ലാം അപകടങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന റോഡ് നവീകരണം കാൽനടയാത്രക്കാർക്ക് വലിയ ഭീഷണിയായിരിക്കുകയാണ്. സൗകര്യം നോക്കി വാഹനങ്ങൾ ഇടവും വലവും നോക്കാതെ റോഡിലൂടെ ചീറിപ്പായുന്ന സ്ഥിതിയാണ്. പല റോഡുകളിലും നടപ്പാതയായി ഉപയോഗിക്കുന്ന ഡ്രെയ്നേജുകൾ മൂടിയിട്ടില്ല.ചിലയിടങ്ങളിൽ കോൺക്രീറ്റ് സ്ലാബുകൾ തകർന്ന സ്ഥിതിയാണ്.
മാഞ്ഞു സീബ്രാലെെനുകൾ
ആവശ്യത്തിന് സീബ്രലൈനില്ലാത്തതും പലയിടത്തും മാഞ്ഞുപോയതും പ്രതിസന്ധിയായി. ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ സിഗ്നൽ സംവിധാനങ്ങളുമുള്ളത്. സീബ്രാലൈനുകൾ മാഞ്ഞ സ്ഥലങ്ങളിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോൾ വാഹനങ്ങൾ തലങ്ങും വിലങ്ങും കടന്നു പോകുന്ന സ്ഥിതിയാണ്. ഇതിനിടയിൽ അപകടങ്ങളും പതിവാണ്. പരിചയമില്ലാത്ത ഡ്രൈവർമാർ സീബ്രാലൈൻ കാണാതെ പോകുന്നതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
അപകടം ഇങ്ങനെ
2025 ജനുവരി മുതൽ ഡിസംബർ വരെ
അപകടം: 368
പരിക്ക്: 363
മരണം: 28
2026 ജനുവരി 31 വരെ
അപകടം: 52
പരിക്ക്: 53
മരണം: 5
'ഫ്രീ ലെഫ്റ്റുകളിൽ'
വാഹനങ്ങൾ വേണ്ട
കോഴിക്കോട്: ഗതാഗതക്കുരുക്കിന് പരിഹാര മാർഗവുമായി പൊലീസ്. 'ഫ്രീ ലെഫ്റ്റുകളിൽ' വാഹനങ്ങൾ സിഗ്നൽ കാത്തുകിടക്കുന്നത് അനുവദിക്കില്ല. പൊതുസ്ഥലങ്ങളിൽ സ്ഥിരമായും ദീർഘനേരവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിർത്തലാക്കും. ആദ്യം നോട്ടീസ് നൽകി ബോധവത്ക്കരണം. നിയമലംഘനം ആവർത്തിച്ചാൽ നടപടിയിലേക്ക് കടക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ജി.ജയദേവ് പറഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയ ഷാഡോ പോയിന്റുകളിൽ പട്രോളിംഗും പൊലീസ് സാന്നിദ്ധ്യവും ഉറപ്പാക്കും. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുള്ള ക്യാമറ റോഡിന് അഭിമുഖമായി വെക്കാൻ തയ്യാറാകണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. ഇത്തരം സി.സി.ടി.വി ദൃശ്യങ്ങൾ കുറ്റകൃത്യങ്ങൾ സംഭവിക്കുമ്പോൾ സഹായകരമാകും. ഇക്കാര്യം വ്യാപാരികളെയും സ്ഥാപന ഉടമകളെയും അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് കമ്മിഷണർ വ്യക്തമാക്കി. യോഗത്തിൽ ഡി.സി.പി പദംസിംഗ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |