കോഴിക്കോട്: രൂക്ഷമായ പാചക വാതക ക്ഷാമം കൂടുതൽ മേഖലകളെ ബാധിച്ചുതുടങ്ങി. പല ഹോട്ടലുകളിലും തൊഴിലാളികൾക്ക് ഭക്ഷണമുണ്ടാക്കാനുള്ള സിലിണ്ടർ പോലുമില്ല. കാറ്ററിംഗ് സ്ഥാപനങ്ങൾ പുതിയ ഓർഡറുകൾ സ്വീകരിക്കുന്നില്ല. വാതക ശ്മശാനങ്ങളെയും ബാധിച്ചുതുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ തൊട്ടടുത്തുള്ള കടകളിലും മറ്റുമുള്ള സിലിണ്ടറുകൾ തത്കാലത്തേയ്ക്ക് എടുത്താണ് ചില ഹോട്ടലുകളിലും മറ്റും പ്രവർത്തിച്ചത്. ഹോട്ടലുകൾ പൂട്ടിയതോടെ മത്സ്യം, മാസം, പച്ചക്കറി തുടങ്ങിയവയ്ക്ക് ഡിമാന്റ് കുറയാൻ തുടങ്ങി. സിലിണ്ടർ കിട്ടുമെന്ന് ഉറപ്പില്ലാതെ ഇവ വാങ്ങിവയ്ക്കുന്നത് ഹോട്ടലുകളും കാറ്ററിംഗ് സ്ഥാപനങ്ങളും നിറുത്തി. നിരവധി പി.ജി പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങളും പൂട്ടി. പൂട്ടിയ ഹോട്ടൽ തൊഴിലാളികളിൽ ഭൂരിഭാഗവും നാട്ടിലേക്ക് പോയി. നോമ്പുതുറ വിഭവങ്ങളുമായി വെെകിട്ട് തുറക്കാറുണ്ടായിരുന്ന ഹോട്ടലുകളും ഇപ്പോൾ പൂട്ടിയിരിക്കുകയാണ്. വിറകടുപ്പിലേക്ക് മാറി പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ് പല ഹോട്ടലുകളും. ചെറുകിട ഹോട്ടലുകളിൽ ചിലതിൽ മണ്ണെണ്ണ ഉപയോഗിക്കാൻ തുടങ്ങി. പൊറോട്ട ഉണ്ടാക്കാതെ പകരം മൊത്തവിൽപ്പനക്കാരിൽ നിന്ന് വാങ്ങുകയാണ്. വിഭവങ്ങൾ പലതും വെട്ടിക്കുറച്ചു. പാചകവാതക പ്രതിസന്ധി തുടരുകയാണെങ്കിൽ റംസാൻ കഴിഞ്ഞാലും പല ഹോട്ടലുകളും തുറക്കാനിടയില്ല.
ഓൺലെെനിലും ഓർഡർ കുറഞ്ഞു
ഹോട്ടൽ മേഖലയിലെ പ്രതിസന്ധി ഓൺലെെൻ ഭക്ഷണ വിതരണ മേഖലയെയും ബാധിച്ചു. ഓർഡറുകൾ പലതും കുറവാണ്. പാചകവാതകത്തെ ആശ്രയിച്ചുണ്ടാക്കുന്ന വിഭവങ്ങളുടെ വിതരണം പാടെ വെട്ടിക്കുറച്ച സ്ഥിതിയാണ്. മന്തി പോലുള്ളവയേ നൽകുന്നുള്ളൂ. ഓർഡറുകൾ കുറഞ്ഞത് ഗിഗ് (ഓൺലെെൻ) തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്.
ബാധിച്ച് മത്സ്യബന്ധന മേഖലയും
മത്സ്യബന്ധനത്തിന് പോകുമ്പോൾ തൊഴിലാളികൾ പാചകവാതകമാണ് ഭക്ഷണമുണ്ടാക്കാൻ ഉപയോഗിക്കുന്നത്. കടലിൽ പോയാൽ എട്ടോ പത്തോ ദിവസം കഴിഞ്ഞേ വരൂ. സിലിണ്ടർ കിട്ടാതായതോടെ പലരും കടലിൽ പോകുന്നില്ല. ഹോട്ടലുകൾ പൂട്ടിയത് ഈ മേഖലയെയും ബാധിച്ചു. ചിലരൊക്കെ പഴയതുപോലെ മണ്ണെണ്ണ സ്റ്റൗ ഉപയോഗിക്കുന്നതിനെ പറ്റി ചിന്തിക്കുകയാണ്.
പ്രമുഖ ഹോട്ടലുകൾ പോലും പൂട്ടിയത് മത്സ്യബന്ധന, കച്ചവട മേഖലയെ സാരമായി ബാധിച്ചു. സർക്കാർ ഇടപെട്ട് പ്രശ്നം അടിയന്തരമായി പരിഹരിക്കണം.
വി.വി അനിൽ,സംസ്ഥാന സെക്രട്ടറി,ഫിഷ് മർച്ചന്റ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |