തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ റഷ്യൻ ആന്റ് കമ്പാരറ്റീവ് ലിറ്ററേച്ചർ പഠന വകുപ്പിലെപട്ടികജാതി വിഭാഗക്കാരിയായ അദ്ധ്യാപികയ്ക്ക് വകുപ്പ് മേധാവി സ്ഥാനം നിഷേധിച്ച സിൻഡിക്കേറ്റ് തീരുമാനം വിവാദമായതോടെ തിരുത്താൻ സർവകലാശാല നീക്കം തുടങ്ങി.
സ്ഥാനം നിഷേധിച്ച സിൻഡിക്കേറ്റ് നടപടി സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമെന്നാണ് സർവകലാശാല രജിസ്ട്രാറുടെ പക്ഷം.
ഈ കാര്യത്തിൽ രജിസ്ട്രാർ സിൻഡിക്കേറ്റിൽ നോട്ട് സമർപ്പിച്ചു. രജിസ്ട്രാറുടെ നോട്ട് വൈസ് ചാൻസലർ അംഗീകരിച്ചു.സിൻഡിക്കേറ്റ് തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫയൽ വീണ്ടും സിൻഡിക്കേറ്റിന് മുമ്പിൽ സമർപ്പിക്കാൻ വൈസ് ചാൻസലർ ഉത്തരവിടുകയും ചെയ്തു.
അദ്ധ്യാപക നിയമനത്തിൽ പട്ടിക വിഭാഗത്തിന് സംവരണം ചെയ്ത ആറ് ഒഴിവുകളും മറ്റ് വിഭാഗങ്ങൾക്ക് നൽകിയത് വിവാദമായതിനെത്തുടർന്നാണ് രജിസ്ട്രാറുടെ വിയോജനക്കുറിപ്പ്.
പട്ടികജാതി അദ്ധ്യാപികക്ക് വകുപ്പ് മേധാവി സ്ഥാനം നിഷേധിച്ചതിൽ പട്ടികജാതി കമ്മിഷന്റെ നടപടി ഭയന്നു കൂടിയാണ് തീരുമാനം പിൻവലിക്കാൻ സർവകലാശാല തയ്യാറാവുന്നത്. വിഷയത്തിൽ
വിശദീകരണം ആവശ്യപ്പെട്ട് പട്ടികജാതി കമ്മിഷൻ സർവകലാശാലയ്ക്ക് നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് ഫയൽ വീണ്ടും സിൻഡിക്കേറ്റിൽ വയ്ക്കാൻ വൈസ്ചാൻസലർ ഉത്തരവിട്ടത്. സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്കും പട്ടികജാതി കമ്മിഷണർക്കും പരാതി നൽകിയിരുന്നു.
റഷ്യൻ ആൻഡ് കമ്പാരറ്റീവ് ലിറ്ററേച്ചറിലെ അദ്ധ്യാപിക തനിക്ക് അവകാശപ്പെട്ട വകുപ്പ് മേധാവി സ്ഥാനത്തേക്ക് തന്നെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് വി.സിക്ക് കത്ത് നൽകിയിരുന്നു.
ഡിസംബർ 13ന് കത്ത് സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വന്നപ്പോൾ അദ്ധ്യാപിയോട് വിശദീകരണം ചോദിക്കാനും നിലവിലുള്ള തസ്തികയിൽ അഞ്ചുവർഷം പൂർത്തിയാകുന്നവർക്ക് മാത്രമേ വകുപ്പ് മേധാവി സ്ഥാനം നൽകേണ്ടതുള്ളൂ എന്നു തീരുമാനിക്കുകയും ചെയ്തു
ഇത് വിവാദമായതിനെത്തുടർന്ന് ഡിസംബർ 30ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ അദ്ധ്യാപികയോട് വിശദീകരണം ചോദിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം പിൻവലിച്ചിരുന്നു.
അതത് ഡിപ്പാർട്ട്മെന്റുകളിലെ അദ്ധ്യാപകർക്ക് സേവനകാലം പരിഗണിക്കാതെ തന്നെ വകുപ്പ് മേധാവി സ്ഥാനം നൽകണമെന്നാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചട്ടം. ഇത് മറികടന്നാണ് പട്ടികജാതി വിഭാഗത്തിലെ അദ്ധ്യാപികക്ക് വകുപ്പ് മേധാവി സ്ഥാനം നിഷേധിച്ചത് .
നാളെ ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഈ കാര്യം ചർച്ചയ്ക്ക് വരും. ഇതിനുശേഷമാവും പട്ടികജാതി കമ്മിഷന് സർവകലാശാല മറുപടി നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |