മലപ്പുറം: കെ.എസ്.ആർ.ടി.സി ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഈ മാസം 27ന് വൈകീട്ട് ഉദ്ഘാടനം നടത്തും. പരിപാടിയുടെ സംഘാടക സമിതി രൂപവത്ക്കരണ യോഗം 20ന് ഡിപ്പോയിൽ ചേരും. ഉദ്ഘാടന ദിവസം തന്നെ തന്നെ ഓഫീസ് പ്രവർത്തനം പൂർണമായും പുതിയ കെട്ടിടത്തിലേക്ക് മാറ്റും. മിഡിൽ ഹില്ലിൽ നിന്ന് മണ്ണെടുത്ത് അണ്ടർ ഗ്രൗണ്ടിൽ പേ ആൻഡ് പാർക്ക് സംവിധാനം ഒരുക്കാനും പദ്ധതിയുണ്ട്. ഡിപ്പോയുടെ ചുറ്റുമതിലിന്റെ പ്രവൃത്തിയും നടന്നുവരികയാണ്.
യാത്രക്കാർക്ക് ഇരിക്കാനുള്ള എ.സി ലോഞ്ച്, ശുചിമുറികൾ എന്നിവയും ഡിപ്പോയിൽ ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്‌ളോറിൽ 10, താഴത്തെ നിലയിൽ നാല് കടമുറികൾക്കാണ് സ്ഥലം ലഭ്യമായിട്ടുള്ളത്. ഗ്രൗണ്ട് ഫ്‌ളോറിൽ ഒരു സ്ഥലം സൗകര്യം കുറഞ്ഞതായതിനാൽ ആരും ലേലത്തിലൂടെ സ്വന്തമാക്കിയില്ല. ബാക്കി 13 സ്ഥലവും ലേലത്തിലൂടെ വിവിധ കച്ചവടക്കാർ സ്വന്തമാക്കിയിട്ടുണ്ട്. ഏപ്രിൽ എട്ടിനായിരുന്നു ലേലം. 80ലധികം അപേക്ഷകളാണ് വന്നത്.
പി.ഉബൈദള്ള എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ട് കോടിയും കെ.എസ്.ആർ.ടി.സി അനുവദിച്ച 90 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഒന്നാംഘട്ട പ്രവർത്തി പൂർത്തിയാക്കിയത്. മേയ് 25ന് ഉദ്ഘാടനം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പണി പൂർത്തിയാവാത്തതിനാൽ നീട്ടിവയ്ക്കുകയായിരുന്നു. ഇടയ്ക്ക് ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം നിർമ്മാണം നീണ്ടുപാവുകയായിരുന്നു. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2016 ജനുവരി രണ്ടിനാണ് മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടത്. 11 നിലകളായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് നാല് നിലകളാക്കി ചുരുക്കി.
കെ.എസ്.ആർ.ടി.സി ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ആദ്യഘട്ട പ്രവർത്തനം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഈ മാസം 27ന് ഉദ്ഘാടനം നടക്കും.
ജോഷി ജോൺ, മലപ്പുറം ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |