മലപ്പുറം: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടക നിരക്ക് വർദ്ധനവിന് ഇത്തവണയും വഴിവച്ചത് വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണം. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ നിന്ന് ഹജ്ജിന് പുറപ്പെടാൻ 18,000 രൂപയോളം അധികം നൽകണം. 1,210 ഡോളറിനാണ് കരിപ്പൂരിൽ നിന്നുള്ള സർവീസിന് ടെൻഡറിൽ ഉറപ്പിച്ച തുക. നിലവിലെ വിനിമയ നിരക്കനുസരിച്ച് ഇത് 1,07,288 രൂപയാണ്. ആകാശ എയർ ആണ് സർവീസ് നടത്തുക. പ്രമുഖ ഓഹരി നിക്ഷേപകനായിരുന്ന രാകേഷ് ജുൻജുൻ വാലയുടെ നേതൃത്വത്തിൽ 2022ൽ മുബൈ ആസ്ഥാനമാക്കി തുടങ്ങിയ വിമാന കമ്പനിയാണ് ആകാശ എയർ. നിലവിൽ ഇവർക്ക് കരിപ്പൂരിലേക്ക് മറ്റ് സർവീസുകളില്ല. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഫ്‌ളൈ നാസും കണ്ണൂരിൽ നിന്ന് ഫ്ലൈ ഡീലുമാണ് സർവീസ് നടത്തുക. ഇവ സൗദി അറേബ്യയുടെ ബഡ്ജറ്റ് വിമാന കമ്പനികളാണ്. കൊച്ചിയിൽ നിന്ന് 87,693 രൂപയ്ക്കും (989 ഡോളറിനും) കണ്ണൂരിൽ നിന്ന് 89,732 രൂപയ്ക്കും (1,012 ഡോളർ) ആണ് ടെൻഡർ ഉറപ്പിച്ചിട്ടുള്ളത്. വലിയ വിമാനങ്ങൾക്കുള്ള വിലക്ക് മൂലം കരിപ്പൂരിൽ നിന്നുള്ള സർവീസിന് സൗദി എയർലൈൻസ് താത്പര്യം പ്രകടിപ്പിച്ചില്ല. മുൻവർഷങ്ങളിൽ എയർ ഇന്ത്യയും സൗദി എയർലൈൻസുമാണ് ഹജ്ജ് സർവീസ് നടത്തിയിരുന്നത്.
കഴിഞ്ഞ വർഷം 1,25,000 രൂപയാണ് കരിപ്പൂരിൽ നിന്നുള്ള നിരക്കായി എയർ ഇന്ത്യ ഈടാക്കിയത്. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് സൗദി എയർലൈൻസ് യഥാക്രമം 86,000, 87,000 രൂപയും ആവശ്യപ്പെട്ടു. കരിപ്പൂരിൽ നിന്ന് കൊച്ചിയേയും കണ്ണൂരിനേയും അപേക്ഷിച്ച് 40,000 രൂപയോളം അധികം നൽകേണ്ടി വന്നു. ഹജ്ജ് കമ്മിറ്റി, സംസ്ഥാന സർക്കാർ, ജനപ്രതിനിധികൾ എന്നിവരുടെ സമ്മർദ്ദത്തെ തുടർന്ന് ഇത്തവണ നിരക്കിൽ കുറവ് വരുത്തിയത്.
400ഓളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ വിമാനമാണ് കൊച്ചിയിൽ നിന്നെങ്കിൽ 180 പേരെ ഉൾക്കൊള്ളുന്ന എയർഇന്ത്യയുടെ ചെറിയ വിമാനമാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുക. 2020 ആഗസ്റ്റ് ഏഴിന് എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിംഗിനിടെ തകർന്ന് 21 പേർ മരിച്ച ദുരന്തത്തിന് ശേഷം കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് വിലക്കിയിട്ടുണ്ട്. ഇതിന് മുമ്പ് എയർഇന്ത്യ, സൗദി എയർലൈൻസ്, എമിറേറ്റ് എയർ എന്നിവയുടെ വലിയ വിമാനങ്ങളാണ് കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവീസ് നടത്തിയിരുന്നത്.
യാത്രക്കാർ തീരെ കുറയും
ടിക്കറ്റ് നിരക്ക് വർദ്ധനവ് മൂലം ഓരോ വർഷവും കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കുറയുന്നുണ്ട്. കഴിഞ്ഞ തവണ കേരളത്തിൽ നിന്നുള്ള 15,231 ഹജ്ജ് തീർത്ഥാടകരിൽ 5,755 പേർ മാത്രമാണ് കരിപ്പൂരിൽ നിന്ന് പുറപ്പെട്ടത്. വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണത്തിന് തൊട്ടുമുമ്പ് വരെ ഹജ്ജ് യാത്രികരിൽ 70 ശതമാനത്തോളം കരിപ്പൂർ വഴിയാണ് പുറപ്പെടാറുള്ളത്. ഇത്തവണ ആയിരത്തിൽ താഴെ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |