
കോഴിക്കോട്: വോട്ടർപട്ടികയിൽ പേരില്ലാത്തത് സംബന്ധിച്ചുള്ള സംവിധായകൻ വിഎം വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി. കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ മേയർ സ്ഥാനാർത്ഥിയായിരുന്നു വിനു. ഹർജി തള്ളിയതോടെ മത്സരിക്കാനാകില്ല.
രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളിയത്. വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് പോലും മനസിലാക്കാത്ത ആളെയാണോ മേയർ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
2020ൽ താൻ വോട്ട് ചെയ്തിരുന്നുവെന്ന് വി എം വിനു ഇന്നലെ പറഞ്ഞിരുന്നു. പുതിയ വോട്ടർ പട്ടികയിൽ പേരില്ലാത്തതിന് പിന്നിൽ സി പി എമ്മും തിരഞ്ഞെടുപ്പ് കമ്മിഷനും നടത്തിയ ഗൂഢാലോചനയാണെന്നും ആരോപിച്ചിരുന്നു.
വിനുവിന് 2020ലെ തിരഞ്ഞെടുപ്പിലും വോട്ടില്ലായിരുന്നു. കഴിഞ്ഞ ജൂലായിൽ ആദ്യ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ആക്ഷേപമുന്നയിക്കാനുള്ള അവസരം വിനു പ്രയോജനപ്പെടുത്തിയില്ലെന്ന് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ (ഇ ആർ ഒ) നേരത്തെ വ്യക്തമാക്കിയിരുന്നു. പേര് ചേർക്കാനും മറ്റും മൂന്ന് തവണ അവസരമുണ്ടായിരുന്നു. കഴിഞ്ഞ പതിമൂന്ന് വരെ സമയം അനുവദിച്ചിരുന്നെങ്കിലും വിനു അത് പ്രയോജനപ്പെടുത്തിയില്ല. വിനുവിന് മത്സരിക്കാനാകാത്ത സാഹചര്യത്തിൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി.
അതേസമയം, കോർപ്പറേഷൻ 19ാം വാർഡ് മെഡിക്കൽ കോളേജ് സൗത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ബിന്ദു കമ്മനക്കണ്ടിക്കും വോട്ടില്ല. പുതിയ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസെന്നാണ് വിവരം. ബിന്ദുവും പ്രചാരണം തുടങ്ങിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |