മലപ്പുറം: സമീപകാലത്ത് ജില്ലയിൽ വന്യജീവി ആക്രമണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് 2025ൽ. പത്ത് ജീവനുകൾ നഷ്ടപ്പെടുകയും 84 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വനംവന്യജീവി വകുപ്പ് നിയമസഭയിൽ സമർപ്പിച്ച കണക്ക് പ്രകാരമാണിത്. നിലമ്പൂർ നോർത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലാണ് 70 ശതമാനത്തോളം വന്യജീവി ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യുന്നതെന്നാണ് വനം വകുപ്പിന്റെ കണക്കുകൾ. 2024ൽ വന്യജീവിയാക്രമണത്തിൽ 11 പേർ മരണപ്പെട്ടിട്ടുണ്ടെങ്കിലും പരിക്കേറ്റവരുടെ എണ്ണം കുറവാണ്. ഏഴ് പേർ മാത്രം. ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന വന്യജീവി ആക്രമണം മൂലമുള്ള മരണങ്ങളിൽ പകുതിയിലധികവും പാമ്പ് കടിയേറ്റുള്ളവയാണ്. കാട്ടാനയാക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണമാണ് തൊട്ടുപിന്നിൽ.
ജല ലഭ്യത ഉറപ്പാക്കും
വന്യജീവി ആക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളെ പ്രത്യേക ലാൻഡ്സ്‌കേപ്പുകളായി തിരിച്ച് മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഓരോയിടത്തിനും കൂടുതൽ അനുയോജ്യമായ പദ്ധതികൾ നടപ്പാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. വനത്തിനകത്ത് ഭക്ഷ്യ - ജല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികൾക്ക് മുൻഗണനയേകും. വേനൽ അടുത്തെത്തിയിരിക്കെ വനത്തിനകത്ത് ജല ലഭ്യത കുറയാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് കൃത്രിമ കുളങ്ങളടക്കം നിർമ്മിക്കുന്ന പ്രവൃത്തികൾക്ക് വേഗമേകും.
വന്യജീവിയാക്രമണത്തിൽ മരണപ്പെട്ടവർ
വർഷം ............. മരണം .................. പരിക്ക്
2022 ................. 9 ............................ 5
2023 ................. 8 ............................ 27
2024 ................ 11 ........................... 7
2025 ................. 10 ......................... 84
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |