മലപ്പുറം: കൊടുംചൂടിനെ വെല്ലുവിളിച്ച് നടത്തിയ പ്രചാരണങ്ങളും കൊട്ടിക്കയറിയ കൊട്ടിക്കലാശത്തിനും ശേഷം ക്ളൈമാക്സ് കുറിക്കാൻ ഇന്ന് വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്ക് എത്തുമ്പോൾ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. ഭരണവിരുദ്ധ വികാരം വോട്ടർമാർക്കിടയിൽ ശക്തമായതിനാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നഷ്ടമായ സീറ്റുകൾ ഉൾപ്പെടെ മുഴുവൻ മണ്ഡലങ്ങളിലും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ ജില്ലയിൽ കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കുമെന്നാണ് എൽ.ഡി.എഫ് പറയുന്നത്. പ്രധാനമന്ത്രിയുടെ വികസന പ്രവർത്തനങ്ങളോട് ജനങ്ങൾക്കുള്ള താല്പര്യം വോട്ട് വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് എൻ.ഡി.എയും വിലയിരുത്തുന്നു. ജില്ലയിലെ മുന്നണി നേതാക്കൾ പ്രതീക്ഷകൾ പങ്കുവെയ്ക്കുന്നു
'മൂന്നാം ഇടതുപക്ഷ സർക്കാർ'
ഫലം വരുമ്പോൾ മൂന്നാം ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തും. സുസ്ഥിരമായ സർക്കാർ കേരളത്തിൽ വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. സമാധാനാന്തരീക്ഷം വേണമെങ്കിൽ എൽ.ഡി.എഫ് സർക്കാർ നിലകൊള്ളണമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. 10 വർഷത്തിനിടെ നടത്തിയ സമാനതകളില്ലാത്ത വികസനത്തിന്റെ പട്ടികയും എൽ.ഡി.എഫിന് ഉയർത്തിക്കാണിക്കാനുണ്ട്.
പി.കെ.കൃഷ്ണദാസ്, സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി
'ആത്മവിശ്വാസം ആവോളം'
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മികച്ച വിജയം ജില്ലയിൽ കാഴ്ച്ചവയ്ക്കാൻ എൽ.ഡി.എഫിന് സാധിക്കും. പ്രീപോൾ സർവ്വേ ഫലങ്ങളെല്ലാം അതാണ് പറയുന്നത്. വലിയ ആത്മവിശ്വാസമുണ്ട്.
വി.ശശികുമാർ, സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം
'വിജയം സുനിശ്ചിതം'
16 നിയമസഭാ മണ്ഡലങ്ങളിലും ഐക്യജനാധിപത്യ മുന്നണി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. ഐക്യജനാധിപത്യ മുന്നണിയുടെ ഉരുക്കുകോട്ടയാണ് ജില്ലയെന്ന് തെളിയിക്കുന്ന ഫലമാണ് വരുക. കൃത്യമായി ഫീൽഡിൽ നിന്ന് ലഭിച്ച കണക്കുകളാണിത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്ലാ മണ്ഡലങ്ങളിലും പോയിരുന്നു. ആളുകളുടെ പ്രതികരണം വലിയ ആവേശമാണ് നൽകുന്നത്.
പി.അബ്‌ദുൾ ഹമീദ് , മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി
'പച്ചയ്ക്ക് വഞ്ചിച്ചു'
എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ ജനങ്ങളെ പച്ചയ്ക്ക് വഞ്ചിച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികളാണ് ഇടതുപക്ഷം അവർ നടത്തിയതാണെന്ന് അവകാശപ്പെടുന്നത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും തീരുമാനിക്കുന്ന രീതിയിലാവും ഭരണം മുന്നോട്ടുപോകൂവെന്ന ബോദ്ധ്യം ഇവിടുത്തെ ഭൂരിപക്ഷ സമൂഹത്തിനുണ്ട്. ഇതെല്ലാം എൻ.ഡി.എക്ക് അനുകൂലമാണ്.
പി.ആർ.രശ്മിൽ നാഥ്, ബി.ജെ.പി ഈസ്റ്റ് ജില്ലാ പ്രസിഡന്റ്
'പ്രചാരണം മാറ്റിമറിച്ചു'
രണ്ട് മണ്ഡലങ്ങളിൽ നേരത്തെ യു.ഡി.എഫിന് പ്രയാസം ഉണ്ടായിരുന്നെങ്കിലും പ്രചാരണം തുടങ്ങിയതോടെ മാറിയിട്ടുണ്ട്. യു.ഡി.എഫ് ജില്ലാ ചെയർമാൻ എന്ന രീതീയിൽ എല്ലാ മണ്ഡലത്തിലും ആറ് തവണയെങ്കിലും പോയിരുന്നു. ഓരോ തവണ പോവുമ്പോഴും അനുകൂല ട്രെൻഡ് കൂടി വന്നു.
കെ.പി.അബ്‌ദുൾ മജീദ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |