മലപ്പുറം: കുട്ടികളുടെ കൊവിഡ് പ്രതിരോധ വാക്സിനേഷനിൽ ജില്ല സംസ്ഥാന ശരാശരിക്കും പിന്നിൽ. സംസ്ഥാനത്ത് 12 - 14 പ്രായക്കാരിൽ 70 ശതമാനം പേരും ഫസ്റ്റ് ഡോസ് വാക്സിൻ എടുത്തപ്പോൾ ജില്ലയിലിത് 61.53 ശതമാനമാണ്. 15 - 17 പ്രായക്കാർക്കിടയിലെ സംസ്ഥാന ശരാശരി 85 ശതമാനമാണ്. ഇന്നലെ വരെ 84.70 ശതമാനവുമായി ഇക്കാര്യത്തിൽ ഒപ്പത്തിനൊപ്പം ഉണ്ടെങ്കിലും രണ്ടാം ഡോസിന്റെ കാര്യത്തിൽ പിന്നിലാണ്. 47.81 ശതമാനം പേർ മാത്രമേ രണ്ടാം ഡോസെടുത്തിട്ടുള്ളൂ. ജില്ലയിൽ 1,59,652 പേരാണ് 12- 14 വയസ് പ്രായപരിധിയിലുള്ളത്. ഇതിൽ 98,243 പേർ ഫസ്റ്റ് ഡോസെടുത്തു. എന്നാൽ 18,172 പേർ മാത്രമാണ് സെക്കന്റ് ഡോസെടുത്തത്. 18.49 ശതമാനം.
15 - 17 പ്രായ പരിധിയിൽ 2,25,081 പേരുണ്ട്. ഇതിൽ 1,90,662 പേർ ഫസ്റ്റ് ഡോസെടുത്തു. 90,161 പേർ മാത്രമാണ് സെക്കന്റ് ഡോസ് എടുത്തത്. 47.81 ശതമാനം. വാക്‌സിൻ ലഭ്യത ഉറപ്പാക്കിയും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജീവനക്കാർ അടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയും ആരോഗ്യവകുപ്പ് അധികൃതർ കാത്തിരിക്കുമ്പോഴും വാക്സിനേഷന് എത്തുന്നവരുടെ എണ്ണം അനുദിനം കുറയുകയാണ്.
20 വയൽ ഉള്ളതാണ് വാക്സിൻ. ചുരുങ്ങിയത് 16 പേരെങ്കിലും വന്നാലേ ഇത് എടുക്കാറുള്ളൂ. ഇല്ലെങ്കിൽ വാക്സിൻ പാഴായി പോവും. വാക്സിനേഷൻ കേന്ദ്രങ്ങളിൽ പലപ്പോഴും പത്തിൽ താഴെ കുട്ടികളാണ് എത്തുന്നത്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ ഊർജ്ജിതമാക്കുന്നതിലൂടെ വേഗത്തിൽ കൂടുതൽ പേർക്ക് വാക്സിൻ നൽകാനാവും എന്നതിനൊപ്പം വാക്സിൻ പാഴായി പോവുന്നത് തടയാനുമാവും.
മറികടക്കേണ്ടത് വലിയ കടമ്പ
വ്യാപകമായ വൈറൽ പനിയും കുട്ടികൾക്ക് രണ്ടാം ഡോസ് കൃത്യസമയത്ത് എടുക്കുന്നതിൽ രക്ഷിതാക്കളുടെ താത്പര്യക്കുറവുമാണ് 12- 14 വയസ്സുകാർക്കിടയിൽ വാക്‌സിനേഷൻ പിന്നിലാവാൻ കാരണം. പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾ സ്കൂളിൽ നിന്ന് പോയതും എന്നാൽ പ്ലസ്‌വൺ ക്ലാസുകൾ തുടങ്ങാത്തതും 15 - 17 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷന് തിരിച്ചടിയായി. പ്ലസ്ടു കഴിഞ്ഞുപോയ കുട്ടികൾ രണ്ടാംഡോസെടുത്തിട്ടില്ല. ഇവരെ സ്കൂളിലേക്ക് വീണ്ടും തിരിച്ചുകൊണ്ടുവരിക പ്രയാസകരമാണ്. ഈ പ്രതിസന്ധികൾ മറികടക്കാനായാൽ മാത്രമേ വാക്സിനേഷനിൽ സംസ്ഥാന ശരാശരിക്കൊപ്പം ജില്ലയ്ക്ക് എത്താനാവൂ എന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്കൂളുകൾ കേന്ദ്രീകരിച്ച് വീണ്ടും ഊർജ്ജിത വാക്സിനേഷൻ തുടങ്ങാനാണ് അധികൃതരുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |