മലപ്പുറം: 52 ദിവസത്തെ ദുരിതകാലത്തിനൊടുവിൽ ജില്ലയിലെ മത്സ്യത്തൊഴിലാളികൾ ഇന്നലെ ബോട്ടുകളുമായി കടലിലിറങ്ങിയെങ്കിലും കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് തിരിച്ച് പോരേണ്ടി വന്നു. അടുത്ത അഞ്ച് ദിവസം മത്സ്യബന്ധനം പാടില്ലെന്നാണ് ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും മത്തിച്ചാകര ലഭിച്ചത് മത്സ്യത്തൊഴിലാളികൾക്ക് ആവേശം പകർന്നിട്ടുണ്ട്. കൊവിഡ് ഭീതി വറുതിയിലാഴ്ത്തിയ രണ്ടു വർഷങ്ങൾക്കു ശേഷം, സമൃദ്ധമായ തുടക്കമാണ് മത്സ്യത്തൊഴിലാളികൾ പ്രതീക്ഷിച്ചിരുന്നതെങ്കിലും അഞ്ച് ദിവസത്തെ മത്സ്യബന്ധനം നിരോധിച്ചത് തെല്ലൊരു ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും തുടക്കത്തിൽ തന്നെ ചാകരക്കോള് കിട്ടിയ സന്തോഷത്തിലാണവർ. അഞ്ച് ദിവസങ്ങൾക്ക് ശേഷം മത്സ്യബന്ധനം സജീവമാക്കാമെന്ന പ്രതീക്ഷയും ഇവർക്കുണ്ട്.
ഇന്നലെ മുതലാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം അവസാനിച്ചത്. കൊവിഡ് വിതച്ച വറുതിയുടെ ക്ഷീണം ട്രോളിംഗ് കാലത്തുള്ള മത്സ്യബന്ധന ബോട്ടുകളുടെ അറ്റകുറ്റപ്പണിയേയും പ്രതികൂലമായി ബാധിച്ചു. ലക്ഷങ്ങളാണ് അറ്റകുറ്റപ്പണിക്ക് ചെലവഴിക്കുക. വലിയ തോതിൽ കടം വാങ്ങിയാണ് പലരും അറ്റകുറ്റപ്പണി നടത്തിയത്. പൊന്നാനി അഴീക്കൽ ഭാഗത്ത് മാത്രം 1500ഓളം മത്സ്യബന്ധന ബോട്ടുകളാണുള്ളത്.
ട്രോളിംഗ് നിരോധനം വരുമ്പോൾ ബോട്ടുകൾ കരയിൽ നിറുത്തിയിടുന്നത് ബോട്ടിന്റെ ബോഡി പാർട്സുകളിലടക്കം കേടുപാടുകൾക്ക് കാരണമാകാറുണ്ട്. ലക്ഷങ്ങൾ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കടലിൽ പോയാലും മത്സ്യത്തൊഴിലാളികൾ നേരിടേണ്ടത് ഭാഗ്യ പരീക്ഷണമാണ്. ചില ദിവസങ്ങളിൽ നിറയെ മീൻ കിട്ടുമെങ്കിൽ പലപ്പോഴും ഒന്നും കിട്ടാറില്ല. മീൻ കിട്ടിയില്ലെങ്കിൽ അന്നേ ദിവസം ചെലവായ മുഴുവൻ തുകയും നഷ്ടമാവും.
ചെലവഴിക്കേണ്ടത് ലക്ഷങ്ങൾ
എൻജിൻ തകരാറുകൾ മുതൽ പെയിന്റിംഗ് വരെ പൂർത്തിയാക്കണമെങ്കിൽ ചെറിയ ബോട്ടുകൾക്ക് ആറ് ലക്ഷം രൂപവരെ ചെലവഴിക്കണം. വലിയ ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ തീർക്കാൻ 10 ലക്ഷം രൂപവരെ ചെലവാവും.എൻജിനുകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചാൽ തുക ഇതിലും കൂടിയേക്കാം. ബോട്ടുകളുടെ മരം കൊണ്ട് നിർമ്മിച്ച ഭാഗങ്ങൾക്കും നിശ്ചിതകാലം കഴിഞ്ഞാൽ കേടുപാടുകൾ സംഭവിക്കും. ഇവ മാറ്റി സ്ഥാപിക്കണമെങ്കിലും വലിയ ചെലവാകും
ഡീസലിന് വലിയ വില കൊടുക്കണം
പെട്രോളിനും ഡീസലിനും വില കൂടിയതോടെ മത്സ്യബന്ധന മേഖലയ്ക്കും കാര്യമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. ചെറിയ ബോട്ടുകളിൽ തന്നെ രണ്ട് ദിവസത്തേയ്ക്ക് 50,000 രൂപയുടെ ഡീസലെങ്കിലും കരുതണം. കാര്യമായ രീതിയിൽ മീനൊന്നും ലഭിച്ചില്ലെങ്കിൽ തുക വെള്ളത്തിലാവും. ചെറിയ ബോട്ടുകളിൽ ആറ് പേരും വലിയ ബോട്ടുകളിൽ 10 പേരുമാണ് സാധാരണ തൊഴിലാളികളായി ഉണ്ടാവുക. മീൻ ലഭിച്ചാലും ഇല്ലെങ്കിലും ഇവരുടെ ദിവസക്കൂലി മുടക്കാനാവില്ല. മണ്ണെണ്ണയ്ക്ക് വില കൂടിയതോടെ മണ്ണെണ്ണ വള്ളങ്ങളും പ്രതിസന്ധിയിലാണ്. പെർമിറ്റിൽ ലഭിക്കുന്ന തുച്ഛമായ മണ്ണെണ്ണ ഒരാഴ്ചയ്ക്ക് പോലും തികയാറില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ട്രോളിംഗ് നിരോധന സമയത്ത് കേരളത്തിന്റെ കടൽഭാഗങ്ങളിൽ നിന്ന് അന്യ സംസ്ഥാനത്ത് നിന്നുള്ള ബോട്ടുകളെത്തി മത്സ്യബന്ധനം നടത്തുന്നുണ്ട്. പക്ഷേ, സർക്കാർ യാതൊരുനടപടിയും കൈക്കൊണ്ടിട്ടില്ല. വലിയ തുക മുടക്കിയാണ് മത്സ്യത്തൊഴിലാളികൾ മീൻപിടിക്കാൻ ബോട്ടുമായി ഇറങ്ങുന്നത്. എന്നിട്ടും പട്ടിണി മാറ്റാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്.
കബീർ
പൊന്നാനി, അഴീക്കൽ
മത്സ്യത്തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |