മലപ്പുറം: ജില്ലയിൽ അഞ്ചാംപനി രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി വിവിധ മത സംഘടനാ പ്രതിനിധികളുടെ യോഗം ഇന്ന് രാവിലെ 11.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. വാക്സിനേഷൻ പ്രവർത്തനങ്ങൾക്കും ബോധവത്കരണ പ്രവർത്തനങ്ങൾക്കും മത സംഘടനകളുടെ പിന്തുണ ഉറപ്പാക്കുന്നതിനാണ് യോഗം. യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ അദ്ധ്യക്ഷത വഹിക്കും.
ജില്ലയിൽ ഇന്നലെ 43 പേർക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 426 ആയി. രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്ത അഞ്ച് തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ ദിവസവും അവലോകന യോഗം ചേർന്ന് പ്രതിരോധ, വാക്സിനേഷൻ പ്രവർത്തനങ്ങൾ വിലയിരുത്തും. കൽപ്പകഞ്ചേരി, പൂക്കോട്ടൂർ, പാങ്ങ്, താനാളൂർ ഗ്രാമപഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലുമാണ് കൂടുതലായും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ വി.ആർ.പ്രേംകുമാർ, ജില്ലാ വികസന കമ്മിഷണർ രാജീവ് കുമാർ ചൗധരി എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ദിവസവും ജില്ലാതല അവലോകന യോഗവും ചേരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |