പട്ടാമ്പി: നഗരത്തിലെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ബൈപ്പാസ് പദ്ധതി യാഥാർത്ഥ്യമാകാൻ ഇനിയും നാലുകോടി രൂപ വേണം. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയുടെ ശ്രമഫലമായി റീബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബൈപ്പാസ് നിർമ്മാണം പുനഃരാരംഭിച്ചത്.
നിലവിലെ രണ്ടുകോടിയുടെ ഫണ്ടിൽ പെരിന്തൽമണ്ണ റോഡിലെ മത്സ്യച്ചന്തയുടെ തുടക്കം മുതൽ ലിബർട്ടി സ്ട്രീറ്റ് വരെ കട്ട വിരിക്കാനുള്ള ജോലികളാണ് ആരംഭിച്ചത്. പാതയുടെ അവശേഷിക്കുന്ന രണ്ടു കിലോമീറ്റർ കാടുപിടിച്ച് ചെളി നിറഞ്ഞ മൺപാതയാണ്. ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ ഇതുവഴി പോകാനാകൂ. മഴക്കാലത്ത് അതും പറ്റില്ല. ഈ സ്ഥലം പൂർണമായി ഗതാഗത യോഗ്യമാക്കാൻ ചുരുങ്ങിയത് നാലുകോടി രൂപ വേണം.
മേലെ പട്ടാമ്പി മത്സ്യച്ചന്തയിൽ നിന്നാരംഭിച്ച് വടക്കുംമുറി, ഞെരവത്തുപാടം വഴി പെരുമൂടിയൂർ പുതിയ ഗേറ്റ് പാതയിലാണ് ബൈപാസ് ചേരുന്നത്. ഇതുവഴി പട്ടാമ്പി സ്റ്റാൻഡിനടുത്ത് വാഹനങ്ങൾക്ക് എത്താനാവും. റെയിൽവേ ഗേറ്റ് അടച്ചിടുമ്പോൾ ഗതാഗത തടസം വരുമെന്നത് ഒരു ന്യൂനതയാണ്. എങ്കിലും ഈ പാത പട്ടാമ്പിക്ക് അനിവാര്യമാണ്.
പട്ടാമ്പി പട്ടണത്തിൽ സമയനിഷ്ഠ പാലിക്കാനാവാത്തതിന്റെ പേരിൽ ബസുകാർ തമ്മിൽ കലഹം സ്ഥിരമാണ്. സമയം തെറ്റിയതിനാൽ പല ബസുകാരും ഗുരുവായൂരും മറ്റും പോകാത പട്ടാമ്പിയിൽ ഓട്ടം നിറുത്തുന്നതും പതിവാണ്. നിലവിൽ പെരുമുടിയൂർ റെയിൽവേ ഗേറ്റിൽ നിന്ന് ഞെരവത്തുപാടം, ഗ്രീൻ പാർക്ക് വഴി പട്ടാമ്പിയിലേക്ക് കോൺക്രീറ്റ് പാതയുണ്ട്. അതിലേക്കാണ് ബൈപാസ് ചെന്നുചേരേണ്ടത്. ചെന്നുചേരുന്ന രണ്ടു കിലോമീറ്റർ ഭാഗമാണ് ശോച്യാവസ്ഥയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |