വിദ്യാർത്ഥികൾക്ക് നൽകാനുള്ളത്- 27 കോടി രൂപ
പാലക്കാട്: പട്ടികജാതി -പട്ടികവർഗ വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന ഇ -ഗ്രാന്റ് വിതരണം മുടങ്ങിയിട്ട് ഒരുവർഷം. ലംപ്‌സം ഗ്രാന്റ്, ഹോസ്റ്റൽ ഫീസ്, പോക്കറ്റ് മണി, ഗവേഷക വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്, ട്യൂഷൻ ഫീസ്, പരീക്ഷാഫീസ് എന്നിവയാണ് മുടങ്ങിയിട്ടുള്ളത്. സംസ്ഥാനത്തെ മുപ്പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് 27 കോടി രൂപയോളം നൽകാനുണ്ട്. എസ്.സി-എസ്.ടി വിദ്യാർത്ഥികളുടെ ഉന്നത പഠനം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ്, സ്പെഷ്യൽ ഫീസ്, ഹോസ്റ്റൽ ഗ്രാന്റ് / സ്റ്റൈപ്പൻഡ് ഉൾപ്പെടെയാണ് ലഭിക്കുക. ബിരുദ്ധ-പി.ജി വിദ്യാർത്ഥികൾക്ക് 3500 രൂപയും പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്നവർക്ക് 4500 രൂപയും 200 രൂപ പോക്കറ്റ് മണിയും ലഭിക്കും. വീട്ടിൽ നിന്നു പഠിക്കുന്ന കുട്ടികളിൽ എട്ടുകിലോ മീറ്ററിൽ അധികം യാത്ര ചെയ്യുന്നവർക്ക് 900 രൂപയും 850 രൂപയുമായിരുന്നു പ്രതിമാസം സ്റ്റൈപ്പൻഡ് നൽകിയിരുന്നത്. ഇത് പ്രതിവർഷം 8500 രൂപയാക്കി നൽകാൻ ഉത്തരവുണ്ടായിരുന്നു. എന്നാൽ ആർക്കും കിട്ടിയിട്ടില്ല. ഗവേഷക വിദ്യാർത്ഥികൾക്ക് 23,250 രൂപയാണ് ഇ-ഗ്രാന്റ്. സംസ്ഥാനത്ത് ഇരുപതിലേറെ എൽ.ബി.എസ് ഉപകേന്ദ്രങ്ങളാണുള്ളത്. ഇവയ്ക്കെല്ലാംകൂടി 60 ലക്ഷത്തോളം രൂപ ട്യൂഷൻ ഫീസും പരീക്ഷാഫീസുമായി കിട്ടാനുണ്ട്.
പണമടച്ചില്ലെങ്കിൽ സർട്ടിഫിക്കറ്റുമില്ല
ഇ-ഗ്രാന്റ് മുടങ്ങിയതോടെ എൽ.ബി.എസ് ഉപകേന്ദ്രങ്ങളിൽ കംപ്യൂട്ടർ കോഴ്‌സുകൾ പഠിച്ചവർക്ക് രണ്ടുവർഷമായി സർട്ടിഫിക്കറ്റ് കിട്ടുന്നില്ലെന്ന് ആക്ഷേപം. ഇ-ഗ്രാന്റായി വിദ്യാർത്ഥികൾക്ക് നൽകുന്ന ട്യൂഷൻ ഫീസും പരീക്ഷാഫീസും അവർ പഠിച്ച എൽ.ബി.എസ് ഉപകേന്ദ്രത്തിൽ അടച്ചാലേ കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകൂ എന്നാണ് അധികൃതർ പറയുന്നത്. ഇത് സംബന്ധിച്ച് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഡയറക്ടറുടെ ഉത്തരവുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന ഇ-ഗ്രാന്റിൽ ട്യൂഷൻ ഫീസും പരീക്ഷാഫീസും വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിനുള്ളതാണ്. മൂന്നുവർഷം മുമ്പുവരെ ഈ തുക സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് നേരിട്ടാണ് നൽകിയിരുന്നത്. ഇപ്പോൾ തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയശേഷം അവരാണ് സ്ഥാപനത്തിന് നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |