മംഗലംഡാം: മംഗലംഡാം ഉദ്യാനത്തിലെ വഴികൾ തകർന്നതും കോടികൾ ചെലവഴിച്ച് നിർമ്മിച്ച സാഹസിക ഉദ്യാനവും പുതിയ പാർക്കും തുറന്നുകൊടുക്കാത്തതും മേഖലയിലെ വനോദസഞ്ചാരത്തെ ബാധിക്കുന്നു. ഉദ്യാനത്തിനുള്ളിലെ മണൽ സംസ്‌കരണ കേന്ദ്രത്തിലേക്ക് ലോറികൾ വന്നുപോകുന്നതാണ് ഉദ്യാനത്തിലെ വഴികൾ തകരാൻ കാരണം. ഇതോടെ റോഡിലെ ചെളിക്കുഴികളിൽ സഞ്ചാരികൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. അണക്കെട്ട് കാണാൻ കാൽനടയായിപോലും പോകാനാവാത്ത അവസ്ഥയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഉദ്യാനത്തിലെ വരുമാനവും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ദീപാവലി ദിവസം പോലും കാര്യമായി വരുമാനം ലഭിച്ചിട്ടില്ല.
പുതിയ പാർക്ക് അടഞ്ഞുതന്നെ
സഞ്ചാരികളെ ആകർഷിക്കാൻ അഞ്ചുകോടി മുടക്കി നിർമ്മിച്ച പുതിയ പാർക്ക് തുറന്നുകൊടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് സഞ്ചാരികളുടെ പരാതി. 2020 ഒക്ടോബർ 23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സാഹസിക ഉദ്യാനവും അമ്യൂസ്‌മെന്റ് പാർക്കും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഒക്ടോബർ ഒന്നിന് എം.എൽ.എയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുമേധാവികൾ യോഗത്തിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്നിന് തുറക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
നടപടിയുണ്ടാകുമെന്ന് അധികൃതർ
വിഷയത്തിൽ ഉന്നതതലയോഗം തുടർനടപടികൾക്ക് ജലസേചനവകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നതായി വനോദസഞ്ചാര വകുപ്പ് ജില്ലാ ഡയറക്ടർ വ്യക്തമാക്കി. സഞ്ചാരികളുടെ ഇൻഷ്വുറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാകാത്തതാണ് പാർക്ക് തുറക്കുന്നതിന് തടസ്സമെന്നാണ് ജലസേചനവകുപ്പ് നൽകുന്ന വിശദീകരണം. മണൽ കടത്തിന് ഉദ്യാനത്തിന് പുറത്തുകൂടി വഴി കണ്ടെത്താൻ ശ്രമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |