പാലക്കാട്: കാട്ടാനശല്യത്തിന് പരിഹാരമായി വനംവകുപ്പ് വാളയാർ റേഞ്ചിന് കീഴിൽ വൈദ്യുതി തൂക്കുവേലി നിർമ്മാണം ആരംഭിച്ചു. കഞ്ചിക്കോട് വലിയേരിയിൽ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ നിർമ്മാണം തുടങ്ങിയതായി റേഞ്ച് ഓഫീസർ പറഞ്ഞു. ആദ്യഘട്ടത്തിൽ മൂന്നര കിലോമീറ്ററാണ് നിർമ്മിക്കുന്നത്. ആകെ ഏഴര കിലോമീറ്റർ വേലിയാണ് നിർമ്മിക്കുക. ജില്ലയിൽ വാളയാർ, കഞ്ചിക്കോട്, മലമ്പുഴ എന്നിവിടങ്ങളിലാണ് കാട്ടാനശല്യം കൂടുതൽ. ഈ ഭാഗങ്ങളിൽ പലയിടത്തും സോളാർ ഫെൻസിംഗ് കാട്ടാനകൾ നശിപ്പിച്ചു. ഇത്തരത്തിൽ വൈദ്യുതി വേലികൾ തകർക്കുന്ന സാഹചര്യത്തിലാണ് തൂക്കുവേലി സ്ഥാപിക്കാൻ തീരുമാനിച്ചത്.
ഒരുഇടവേളയ്ക്കു ശേഷം കാട്ടാനയിറങ്ങുന്നത് പതിവായതോടെയാണ് വനംവകുപ്പ് നടപടി വേഗത്തിലാക്കിയിരിക്കുന്നത്. കൂടാതെ കൊയ്ത്ത് നടക്കുന്ന പശ്ചാത്തലത്തിൽ പ്രദേശങ്ങളിൽ വാച്ചർമാരെ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. ദ്രുതപ്രതികരസേനയും സജ്ജമാണ്. രാത്രിയിൽ വയലുകളിൽ ഫ്ളിക്കറിംഗ് ലൈറ്റും ശബ്ദസംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ മറികടക്കാൻ ആനകൾ ശീലിച്ചു.
റെയിൽവേ ട്രാക്കുകളിൽ കാട്ടാനകളുടെ ജീവൻ പൊലിയുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ റെയിൽവേയും വനംവകുപ്പും തമ്മിൽ യോജിച്ച് നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടെന്ന സി.എ.ജി (കംപട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെയിൽവേയും വാളയാറിൽ ഒന്നരകിലോമീറ്റർ തൂക്കുവേലി നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് കോയമ്പത്തൂർ റെയിൽവേ ട്രാക്കിൽ 2002നും 2021നും ഇടയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിച്ചത് ബി ലൈനിലാണ്. രാത്രിയിൽ സർവീസ് നടത്തുന്ന കുറച്ച് പാസഞ്ചർ ട്രെയിനുകൾ ബി ലൈനിൽ നിന്ന് എ ലൈനിലേക്ക് മാറ്റാനുള്ള നിർദ്ദേശവും റെയിൽവേയുടെ പരിഗണനയിലുണ്ട്.
നടപ്പിലാക്കാനുള്ള മറ്റ് പ്രവർത്തനങ്ങൾ
1.കാട്ടാനകൾ വരുന്ന പ്രദേശത്ത് സൗരോർജ്ജ തൂക്കൂവേലിക്ക് പുറമെ മനുഷ്യരും മൃഗങ്ങളും ട്രാക്ക് മുറിച്ച് കടക്കുമ്പോൾ ട്രെയിൻ വരുമ്പോൾ ശബ്ദമുണ്ടാക്കി അടയുന്ന ലെവൽക്രോസിംഗ് നിർമ്മിക്കുക.
2.വേഗനിയന്ത്രണം സംബന്ധിച്ച് ലോക്കോ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ഹോൺ മുഴക്കുന്നതിനുമായി റെയിൽവേ ലൈനുകളുടെ തമിഴ്നാട് വശത്ത് സൈൻബോർഡുകൾ സ്ഥാപിക്കുക.
3.ട്രാക്കുകൾക്കു സമീപം കാട്ടാനകളുടെ സാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ജി.എസ്.എം അധിഷ്ഠിത അലേർട്ട് സംവിധാനങ്ങൾ സ്ഥാപിക്കുക.
4.കാട്ടാനക്കൂട്ടങ്ങളുടെ സുഗമമായ സഞ്ചാരത്തിനായി റാമ്പുകൾക്ക് 50മീറ്റർ വീതിയുണ്ടാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |