പാലക്കാട്: വിഷു- ഈസ്റ്ററിനോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി ഇന്നുമുതൽ അധിക സർവീസ് നടത്തും. അവധിക്ക് തമിഴ്നാട്ടിൽ നിന്നടക്കം കൂടുതൽ ആളുകളെത്തുമെന്ന പ്രതീക്ഷയിലാണ് കൂടുതൽ സർവീസ് നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. അന്യസംസ്ഥാന സർവീസിനൊപ്പം തൃശൂർ- പാലക്കാട് റൂട്ടിൽ സ്വകാര്യബസ് സമരം കണക്കിലെടുത്ത് തൃശൂരിലേക്കും മറ്റു ജില്ലകളിലേക്കും കൂടുതൽ സർവീസ് നടത്തും. തൃശൂർ, കോഴിക്കോട്, ഗുരുവായൂർ, കോട്ടയം, എറണാകുളം ജില്ലകളിലേക്ക് ഇന്നുമുതൽ പത്ത് അധിക സർവീസുകൾ നടത്തും. കോയമ്പത്തൂർ- പാലക്കാട് റൂട്ടിൽ നിലവിലുള്ള സർവീസ് പര്യാപ്തമാണെങ്കിലും തിരക്ക് വർദ്ധിക്കുകയാണെങ്കിൽ കൂടുതൽ സർവീസ് നടത്തും.
യാത്രക്കാർ കൂടുതലുണ്ടെങ്കിൽ മറ്റ് റൂട്ടുകളിലേക്കും അധിക സർവീസുകൾ നടത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. തുടർന്ന് അവധിക്കുശേഷം 18ന് കൂടുതൽ സർവീസ് നടത്തും. മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, ചിറ്റൂർ, വടക്കഞ്ചേരി ഭാഗങ്ങളിലേക്ക് അധിക ലോക്കൽ സർവീസുകളും ക്രമീകരിക്കുന്നുണ്ട്. ഇന്ന് രാത്രിയും കൂടുതൽ സർവീസ് നടത്താനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ജോലികഴിഞ്ഞ് രാത്രി തിരിച്ചെത്തുന്നവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാണ് ക്രമീകരണം. അധിക സർവീസിന്റെ ഭാഗമായി എല്ലാ ഡിപ്പോകളിലും മുഴുവൻ ജീവനക്കാരോടും ഹാജരാകാൻ കെ.എസ്.ആർ.ടി.സി നിർദേശിച്ചിട്ടുണ്ട്.
വരുമാന പ്രതീക്ഷയിൽ അധികൃതർ
വിഷു-ഈസ്റ്റർ പ്രമാണിച്ച് അധിക വരുമാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി. കൊവിഡ് വ്യാപനം കുറഞ്ഞതോടെ യാത്രക്കാരുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ടുമാസം മുമ്പ് അഞ്ച് ലക്ഷം രൂപമാത്രം പ്രതിമാസം വരുമാനമുണ്ടായിരുന്ന പാലക്കാട് ഡിപ്പോയിൽ നിലവിൽ 12- 13 ലക്ഷം രൂപവരെ എത്തിയിട്ടുണ്ട്. മറ്റു ഡിപ്പോകളിലും വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. തൃശൂർ- പാലക്കാട് റൂട്ടിൽ സ്വകാര്യബസ് സമരവും കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. കൂടുതൽ സർവീസ് നടത്തണമെന്നാവശ്യം ഉയരുന്നുണ്ടെങ്കിലും ജീവനക്കാരുടെയും ബസിന്റെയും കുറവാണ് നിലവിൽ തിരിച്ചടിയായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |