നെന്മാറ: നെല്ലിയാമ്പതി ചുരം റോഡിൽ കഴിഞ്ഞ ദിവസം കടപുഴകിയ മരം മറ്റു മരങ്ങളിൽ തട്ടി മൂന്നു മരങ്ങൾ ഒന്നിച്ച് റോഡിലേക്ക് മറിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചു. രാത്രിയിൽ ഉണ്ടായ മഴയിലാണ് പാതയോരത്തു നിന്നിരുന്ന കൂറ്റൻ കരിവാകമരം സമീപത്തുള്ള മറ്റു രണ്ടു മരങ്ങൾക്ക് മുകളിലൂടെ റോഡിലേക്ക് നിലം പതിച്ചത്. കുണ്ടാർ ചോലക്കും പോത്തുണ്ടി ചെക്ക് പോസ്റ്റിനു ഇടയിലുള്ള സ്ഥലത്താണ് മരങ്ങൾ കടപുഴകിയത്. രാവിലെ 5.30 ന് നെന്മാറയിൽ നിന്നും പുറപ്പെട്ട കെ.എസ്. ആർ.ടി.സി ബസ് യാത്രക്കാർ മരം വീണതിനെ തുടർന്ന് വഴിയിൽ കുടുങ്ങി. മൊബൈൽ റേഞ്ച് കുറവായതിനാൽ 7 മണിയോടെയാണ് പോത്തുണ്ടി ചെക്ക് പോസ്റ്റ് അധികൃതരെ വിവരം അറിയിക്കാൻ കഴിഞ്ഞത്. കൊല്ലങ്കോട് അഗ്നിരക്ഷാ സേന അധികൃതരെത്തി മരങ്ങൾ മുറിച്ചു മാറ്റി രാവിലെ 8 മണിക്കു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഗതാഗത തടസം നേരിട്ടതറിഞ്ഞതോടെ നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള മറ്റു ബസ് സർവീസുകൾ നെന്മാറയിൽ യാത്ര അവസാനിപ്പിച്ചു. രാവിലെ എട്ടരയ്ക്ക് ശേഷമുള്ള ബസുകളാണ് പിന്നീട് നെല്ലിയാമ്പതിയിലേക്ക് സർവീസ് നടത്തിയത്. നെല്ലിയാമ്പതിയിൽ നിന്നും രാവിലെ നെന്മാറ ഭാഗത്തേക്ക് സർവീസ് നടത്തിയ ബസും വഴിയിൽ കുടുങ്ങി. കൊല്ലകോട് അഗ്നിരക്ഷാ സേനയിലെ അസി.സ്റ്റേഷൻ ഓഫീസർ രമേഷിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ കൃഷ്ണരാജ്, രതീഷ്, ഗുരുവായൂരപ്പൻ, രാജീവ് എന്നിവരും നെല്ലിയാമ്പതിയിലേക്കുള്ള തൊഴിലാളികളും യാത്രക്കാരും ചേർന്നാണ് മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |