പാലക്കാട്: ട്രോളിംഗ് നിരോധനത്തിന് മുമ്പ് മത്തി വാങ്ങിയിരുന്നവർക്ക് അറിയാം അതിന്റെ വില. കിലോയ്ക്ക് 100 മുതൽ 140 രൂപ വരെയായിരുന്നു. എന്നാൽ ഇപ്പോൾ മത്തി ഭാഗ്യമുണ്ടേൽ കിട്ടിയാൽ കിട്ടി. കൊടുക്കേണ്ടതോ 250 - 300 രൂപവരെയും. മത്തിയുടെ മാത്രമല്ല അയലയുടെയും സ്ഥിതി ഇങ്ങനെയൊക്കെ തന്നെയാണ്. ഒരുമാസം മുമ്പ് കിലോയക്ക്160 രൂപയുണ്ടായിരുന്ന അയലയ്ക്ക് ഇപ്പോൾ 330 - 370 ആണ് വില.
സംസ്ഥാനത്ത് ട്രോളിംഗ് നിരോധിച്ചതും പ്രതികൂല കാലാവസ്ഥയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പണിയെടുക്കാൻ പറ്റാത്തതുമാണ് വില ഉയരാനുളള കാരണം. തമിഴ്നാട്ടിൽ നിന്ന് മത്തി എത്തുന്നുണ്ടെങ്കിലും എല്ലാവർക്കും വേണ്ടത് നാടൻ മത്തിയാണ്. തമിഴ്നാട്ടിൽ നിന്ന് ചെറിയ മത്തി അതിർത്തികടന്ന് എത്തുന്നുണ്ടെങ്കിലും നമ്മുടെ മത്തിയോടുള്ള മമത മലയാളികൾക്ക് അതിനോടില്ല. കടലിൽ ചൂട് കൂടിയതോടെ മത്തി കുറഞ്ഞ് വരികയാണ്. മത്സ്യത്തൊഴിലാളികളുടെ ഈ ആശങ്ക സി.എം.എഫ്.ആർ.ഐ പോലുള്ള പഠന സംഘങ്ങളും ശരിവെയ്ക്കുന്നുണ്ട്. സാധാരണ മത്തി കുറഞ്ഞാൽ അയല കൂടുമെന്ന പൊതുകണക്കും ഇപ്പോൾ തെറ്റുകയാണ്. കാലാവസ്ഥാ വ്യതിയാനം കടലിനെയാകെ ഉലയ്ക്കുകയാണ്. ഈ മാസം 31ന് ട്രോളിംഗ് നിരോധനം അവസാനിക്കും. അതോടെ സ്ഥിതി അല്പം മെച്ചപ്പെടുമെന്നാണ് കണക്കുകൂട്ടൽ.
മത്തി ലഭ്യത കുറയുന്നു
കേരളത്തിൽ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ ) പഠനം. കഴിഞ്ഞ വർഷം കേവലം 3,297 ടൺ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവുണ്ടായി. മത്തിയുടെ ലഭ്യതയിൽ 1994 ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. വാർഷിക ശരാശരിയേക്കാൾ 98 ശതമാനമാണ് കുറഞ്ഞത്.
കേരളത്തിലെ ആകെ സമുദ്ര മത്സ്യലഭ്യത 2021ൽ 5.55 ലക്ഷം ടണ്ണാണ്. 2020 ൽ ഇത് 3.6 ലക്ഷം ടണ്ണായിരുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും പിടിക്കപ്പെട്ട മത്സ്യം മറ്റിനം ചാളകൾ എന്ന് വിളിക്കപ്പെടുന്ന ലെസർ സാർഡിനാണ്. 65,326 ടൺ. അയലയും തിരിയാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ചാള, മണങ്ങ്, മുള്ളൻ, ആവോലി എന്നിവ കുറഞ്ഞപ്പോൾ ചെമ്മീൻ, കൂന്തൽ, കിളിമീൻ എന്നിവയുടെ ലഭ്യതയിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് സി.എം.എഫ്.ആർ.ഐ സാക്ഷ്യപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |