നെന്മാറ: വൈദ്യുതി നിലച്ചാൽ നെല്ലിയാമ്പതിയിലെ നെറ്റ്വർക്ക് നഷ്ടപ്പെടുന്ന സ്ഥിതിയിലായിട്ട് മാസങ്ങളായി. ബന്ധപ്പെട്ട മൊബൈൽ സേവനദാതാക്കൾ ഇന്റർനെറ്റ് സേവനം തടസപ്പെടുന്നതിന് പരിഹാര നടപടികളും സ്വീകരിക്കുന്നില്ല. നെല്ലിയാമ്പതിയിൽ കൈകാട്ടിയിലും സീതാർകുണ്ടിലുമാണ് മൊബൈൽ ടവറുള്ളത്. പഞ്ചായത്തിലെ പകുതിയിൽ താഴെ പ്രദേശങ്ങൾ മാത്രമേ ഈ ടവറുകളുടെ നെറ്റ്വർക്ക് പരിധിയിൽ വരുകയുള്ളൂ. സീതാർ കുണ്ടിലുള്ള മൊബൈൽ ടവറിൽ വൈദ്യുതി നിലച്ചാൽ നെറ്റ്വർക്ക് നിലയ്ക്കുന്ന അവസ്ഥയാണ്. സ്ഥിരമായി വൈദ്യുതി തടസം അനുഭവപ്പെടുന്ന നെല്ലിയാമ്പതിയിൽ മൊബൈൽ ടവറുകളുടെ പ്രവർത്തനം കൂടി നിശ്ചലമായാൽ മറ്റ് മേഖലയിലേക്ക് ആശയ വിനിമയം നടത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്.
വൈദ്യുതി നിലയ്ക്കുതോടെ മൊബൈൽ ടവറിലെ ബാറ്ററിയും ഓഫായി പോകുന്നതും, ജനറേറ്റർ സ്വയം പ്രവർത്തിക്കാത്തതുമാണ് നെറ്റ്വർക്ക് തടസത്തിന് പ്രധാന കാരണം. വിദൂര പ്രദേശങ്ങളായതിനാൽ നെറ്റ്വർക്ക് സേവന ദാതാക്കളുടെ ടവർ പരിപാലന കരാർ സ്ഥാപനങ്ങൾ വേണ്ടവിധം മേഖലയിൽ ശ്രദ്ധിക്കാറില്ല. അതിനാൽ കാലാകാലങ്ങളിൽ വൈദ്യുതി തടസം നേരിട്ടാൽ പ്രവർത്തിക്കേണ്ട ഇൻവെർട്ടർ ബാറ്ററിയും നിശ്ചിത സമയത്തിന് ശേഷം സ്വയം പ്രവർത്തനം ആരംഭിക്കേണ്ട ജനറേറ്ററുകളുടെയും അറ്റകുറ്റപണികളും വേണ്ടവിധം നടക്കാറില്ല.
ടവർ ഓൺ ചെയ്യാൻ എസ്റ്റേറ്റ് തൊഴിലാളികൾ
വൈദ്യുതി തിരിച്ചുവന്നാലും മൊബൈൽ ടവറുകൾ വീണ്ടും സ്വയം പ്രവർത്തിക്കാറില്ല. സീതാർകുണ്ടിലെ ടവറിൽ ഇത്തരത്തിൽ സ്വയം പ്രവർത്തിക്കുന്ന സംവിധാനം തകരാറിലായതിനാൽ പ്രദേശത്തെ എസ്റ്റേറ്റ് തൊഴിലാളികളെയാണ് ടവർ ഓൺ ചെയ്യാൻ ഏർപ്പാട് ചെയ്തിരിക്കുന്നത്. അവർ അടുത്ത ദിവസം രാവിലെ മാത്രമേ ടവറുകൾ വീണ്ടും ഓൺ ചെയ്യാൻ തയ്യാറാവുകയുള്ളൂ. സീതാർ കുണ്ടിലുള്ള മൊബൈൽ ടവറിലാണ് പ്രശ്നം കൂടുതൽ. മൊബൈൽ ടവറിലെ ബാറ്ററി വൈദ്യുതി നിലയ്ക്കുതോടെ ഓഫായി പോകുന്നതിനാൽ നെല്ലിയാമ്പതി പഞ്ചായത്തിലെ പകുതി പ്രദേശങ്ങളിലും മൊബൈൽ കവറേജും നെറ്റ് സേവനങ്ങളും ലഭ്യമല്ലാതാവും.
പഠനവും തകരാറിൽ
കൊവിഡിനെ തുടർന്ന് കഴിഞ്ഞ അദ്ധ്യയന വർഷം മുതലാണ് വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളെ ആശ്രയിക്കാൻ തുടങ്ങിയത്. ഓൺലൈൻ ക്ലാസുകൾക്ക് നെറ്റ്വർക്ക് കവറേജായിരുന്നു നെല്ലിയാമ്പതിയിലെ മുഖ്യപ്രതിസന്ധി. ഇതിന് പരിഹാരമായി പ്രത്യേക സൗകര്യം ഒരുക്കി കൈകാട്ടിയിൽ ടവർ സ്ഥാപിക്കാൻ ജില്ലാ ഭരണകൂടവും എം.എൽ.എയും മുൻകൈയെടുത്തിരുന്നു.
വിനോദസഞ്ചാരികൾക്കും ബുദ്ധിമുട്ട്
നെല്ലിയാമ്പതിയിൽ എത്തുന്ന വിനോദസഞ്ചാരികൾ പുറംലോകവുമായി ബന്ധപ്പെടാനാവാതെയും ഗൂഗിൾ മാപ്പ്, ജി.പി.എസ് തുടങ്ങിയവ പ്രവർത്തിപ്പിക്കാൻ കഴിയാതെയും വഴിതെറ്റി വനമേഖലയിലും എസ്റ്റേറ്റ് റോഡുകളിലും കുടുങ്ങുന്നത് പതിവാണ്. റിസോർട്ടുകളിൽ താമസിക്കാൻ എത്തുന്ന വിനോദസഞ്ചാരികളും നെറ്റ്വർക്ക് നഷ്ടപ്പെടുന്നത് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |