ചിറ്റൂർ: അന്തർ സംസ്ഥാന മോഷ്ടാവായ തമിഴ്നാട് ശിവഗംഗ കാരക്കുടി തിരുവള്ളുവർ സ്ട്രീറ്റിൽ കെ. നാഗരാജകുമാരനെ (ഒട്ടേരി നാഗരാജ് -21) കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടി. ജൂലായ് നാലിന് വെള്ളച്ചികുളം സ്വദേശി ജയപ്രകാശിന്റെ വീട്ടിൽ നിന്ന് ഒരു ലക്ഷത്തിപതിനായിരം രൂപയും 29ന് വേലന്താവളം സ്വദേശിനി ജഗതാംബയുടെ വീട്ടിൽ നിന്ന് ഏഴുപവൻ സ്വർണവും ഒന്നേകാൽ ലക്ഷം രൂപയും ആഗസ്റ്റ് 10ന് കൊഴിഞ്ഞാമ്പാറ കരുവപ്പാറ സ്വദേശി കമാൽ ഭാഷയുടെ വീട്ടിൽ നിന്ന് 10000 രൂപയും മോഷ്ടിച്ച കേസിലെ പ്രതിയാണ്.
പൂട്ടിക്കിടക്കുന്ന വീടുകളിൽ പകൽ സമയത്ത് ഓട് പൊളിച്ചിറങ്ങിയാണ് മോഷണം. ഇയാൾ തമിഴ്നാട്ടിൽ വിവിധ ജില്ലകളിലായി 20 സമാന രീതിയിലുള്ള മോഷണക്കേസുകളിലും പ്രതിയാണ്. വേലന്താവളത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം ചിറ്റൂർ ഡിവൈ.എസ്.പി എം. സുന്ദരൻ, മീനാക്ഷിപുരം സി.ഐ എം. ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ പിടിയിലായത്. പ്രതിയെ ചിറ്റൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |