പാലക്കാട്: ക്രിസ്‌മസിനോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 279 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. 4,67,500 രൂപ പിഴയീടാക്കി. ആവശ്യമായ രേഖപ്പെടുത്തലുകൾ ഇല്ലാത്ത പായ്ക്കറ്റുകൾ വില്പനയ്ക്ക് പ്രദർശിപ്പിച്ചിരുന്ന ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, സ്റ്റേഷനറി കടകൾ, ഇലക്‌ട്രോണിക് ഉപകരണ വില്പന കേന്ദ്രങ്ങൾ തുടങ്ങിയ 12 സ്ഥാപനങ്ങൾക്കും യഥാസമയം മുദ്ര പതിപ്പിക്കാതെ അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് 17 വ്യാപാര സ്ഥാപനങ്ങൾക്കും എതിരെ നടപടിയെടുത്തു.
മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്പന, നിർമ്മാതാവിന്റെ വിലാസം, ഉല്പന്നം പായ്ക്ക് ചെയ്യുന്ന തീയതി, തൂക്കം, പരമാവധി വില്പന വില എന്നിവ ഇല്ലാത്ത പായ്ക്കറ്റുകൾ വില്പന നടത്തുക, എം.ആർ.പിയേക്കാൾ അധിക തുക ഈടാക്കുക, എം.ആർ.പി തിരുത്തുക തുടങ്ങിയ നിയമലംഘനം കണ്ടെത്തുന്നതിയായി ഡിസംബർ 19ന് ആരംഭിച്ച പരിശോധനയിലാണ് കേസുകൾ കണ്ടെത്തിയതെന്ന് മദ്ധ്യമേഖല ജോയിന്റ് കൺട്രോളർ ജെ.സി.ജീസൺ അറിയിച്ചു.
പരിശോധനയ്ക്ക് ഡെപ്യൂട്ടി കൺട്രോളർമാരായ ബി.ഐ.സൈലാസ്, കെ.ഡി.നിഷാദ്, എസ്.വി.മനോജ് കുമാർ, സുജാ ജോസഫ്, കെ.സേവ്യർ, പി.ഇഗ്നേഷ്യസ്, വി.അനൂപ്, ഉമേഷ്, എ.സി.ശശികല, വിനോദ് കുമാർ, എസ്.ഷെയിക് ഷിബു, സി.ഷാമോൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |