പ്രമാടം : ഇറച്ചിക്കോഴിക്ക് വില കുതിക്കുന്നു.കഴിഞ്ഞ വർഷം ഇതേസമയം 100 രൂപയിൽ താഴെ ആയിരുന്ന ഒരു കിലോ ചിക്കന്റെ വില ഇപ്പോൾ 150 കടന്നു. കഴിഞ്ഞ ഒരാഴ്ചയായി 120 മുതൽ 135 വരെയായിരുന്ന വിലയാണ് കഴിഞ്ഞദിവസം 150 ൽ എത്തിയത്. ക്രിസ്മസ്, ഈസ്റ്റർ, റംസാൻ,ബക്രീദ് തുടങ്ങിയ ആഘോഷ സമയങ്ങളിൽ കോഴിക്ക് വിലയിൽ വർദ്ധന ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും വില ആദ്യമായാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മാർച്ച്, ഏപ്രിൽ , മേയ് മാസങ്ങളിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിലയാണ് ഇപ്പോഴത്തേതെന്ന് ചില്ലറ വ്യാപാരികൾ പറയുന്നു. എന്നാൽ കാള, പോത്ത് തുടങ്ങിയ മറ്റ് ഇറച്ചികളുടെ വിലയിൽ വർദ്ധനയില്ല.
ചില കുത്തക വ്യാപാരികൾ കൃത്രിമക്ഷാമം സൃഷ്ടിച്ച് വിലവർദ്ധിപ്പിച്ചതാണെന്ന് പരാതിയുണ്ട്. ജില്ലയിലെ ഇറച്ചിക്കോഴികളുടെ വ്യാപാരം ചില കുത്തകകളുടെ കൈകളിലാണ്. ഇവരാണ് വില നിശ്ചയിക്കുന്നത്. ഇതരസംസ്ഥാന മാഫിയകളെ സഹായിക്കാനാണ് കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
വരവ് കുറഞ്ഞു, വിലകൂടി
ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപരികൾ പറയുന്നത്. ചെക്കുപോസ്റ്റുകളിലെ കർശന നിയന്ത്രണവും അധിക നികുതിയുമാണ് ഇറച്ചിക്കോഴികളുടെ വരവിൽ വൻ കുറവുണ്ടാക്കിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ കേരളത്തിലെ ഫാമുകളിൽ വില വർദ്ധിപ്പിക്കുകയായിരുന്നു.
ഇന്നലത്തെ വില
പത്തനംതിട്ട : 153
പൂങ്കാവ് : 157
കോന്നി : 155
തിരുവല്ല : 156
അടൂർ : 154
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |