മല്ലപ്പള്ളി : എഴുമറ്റൂർ പനമറ്റത്തുകാവിലെ വിഷു പടയണി സമാപിച്ചു. വലിയ പടയണി ദിനത്തിൽ നടന്ന എതിരേൽപ്പിന് താലപ്പൊലി, കാവടി, തെയ്യം, ദേവരൂപങ്ങൾ, തിറയാട്ടം, ഇരട്ടക്കാള, ആൾപ്പിണ്ടി, ചെണ്ടമേളം, തമ്പോല മേളം എന്നിവ ചാരുതയേകി. ഉപ്പന്മാവുങ്കൽ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച കാളകെട്ട് ഘോഷയാത്രയും നാട്ടുകൂട്ടം കഞ്ഞിത്തോട് നിന്ന് ആരംഭിച്ച ഘോഷയാത്രയും വായനശാല ജംഗ്ഷനിലെ കണ്ണച്ചതേവരുടെ കാണിക്ക മണ്ഡപത്തിന് സമീപം സംഗമിച്ചു. ഇവിടെ നിന്ന് നൂറുകണക്കിന് ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ പനമറ്റത്തമ്മയുടെ തിരുനടയിലേക്ക് മഹാഘോഷയാത്രയായി പുറപ്പെട്ടു. മഹാഭൈരവിയും കാലനും കളം നിറഞ്ഞാടിയപ്പോൾ വൈരവും വർണ്ണവും മറന്ന ഒരു ജനതയുടെ ഒത്തുചേരലിന് പനമറ്റത്തുകാവ് ഒരിക്കൽ കൂടി സാക്ഷിയായി. പടയണിക്ക് കലാശം കൊട്ടിയ മംഗളഭൈരവി കളംവിട്ടപ്പോൾ ചെയ്ത തെറ്റുകൾക്കും കുറവുകൾക്കും അമ്മയുടെ തിരുമുമ്പിൽ ക്ഷമ ചോദിച്ചതോടെ വിഷു പടയണി സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |