ചെങ്ങന്നൂർ : അമരത്തിൽ വേൽരൂപം കൊത്തിയ മുതവഴി പള്ളിയോടം വഞ്ചിപ്പാട്ടിന്റെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ പമ്പാനദിയിലെ ഓളപ്പരപ്പിൽ നീരണിഞ്ഞു. പള്ളിയോട കരക്കാർ രാവിലെ എട്ടരയോടെ ദേശദേവൻ കുടികൊള്ളുന്ന മുതവഴി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകളും നടത്തിയാണ് ചടങ്ങുകൾക്ക് തുടക്കംകുറിച്ചത്. തുടർന്ന് വഞ്ചിപ്പാട്ടും പാടി ഘോഷയാത്രയായി പള്ളിയോടപ്പുരയിലെത്തി. താലപ്പൊലി അകമ്പടിയായി. ഒൻപതരയോടെ പള്ളിയോടം നീരണിഞ്ഞു. പള്ളിയോട ശിൽപ്പി ചങ്ങംകരി വേണുആചാരി, വിഷ്ണു വേണു ആചാരി എന്നിവർ നീരണിയൽ കർമ്മം നിർവഹിച്ചു.
1723 -ാം മുതവഴി എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എം.വി.വിജയകുമാർ, സെക്രട്ടറി ബി.ജയകുമാർ, ട്രഷറർ രാജേഷ് പി.നായർ, പള്ളിയോട സേവാ സംഘം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബി.കൃഷ്ണകുമാർ, പ്രതിനിധി എം.വി.ഗോപകുമാർ, പള്ളിയോട ക്യാപ്ടൻ അഭിജിത്ത് കൃഷ്ണൻ, വൈസ് ക്യാപ്ടൻ ശരത് കുമാർ എന്നിവർ നേതൃത്വം നൽകി.
ആറന്മുള പള്ളിയോടങ്ങളിൽ 'ബി' ബാച്ചിൽ ഉൾപ്പെടുന്ന മുതവഴി പള്ളിയോടത്തിന് നാൽപ്പത്തി ഒന്നേകാൽ കോൽ നീളവും, 60 അംഗുലം ഉടമയും 16 അടി അമരപ്പൊക്കവുമുണ്ട്. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കൽ, വള്ളസദ്യ വഴിപാടുകൾ, ഉത്രട്ടാതി ജലമേള, ഗുരു ചെങ്ങന്നൂർ ചതയം ജലോത്സവം എന്നിവയിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |