
കോന്നി: വനംവകുപ്പിന്റെ കെണിയിൽ മാസങ്ങൾക്കിടെ രണ്ട് പുലികൾ കുടുങ്ങിയെങ്കിലും കലഞ്ഞൂർ പഞ്ചായത്തിലെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ഭീതി ഒഴിയുന്നില്ല. കൂടുതൽ പുലികൾ പ്രദേശത്തുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
വർഷങ്ങളായി വന്യമൃഗശല്യമുള്ള പ്രദേശങ്ങളാണിത്. ഒന്നിലധികം പുലികളാണ് പ്രദേശത്തെ വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇഞ്ചപ്പാറ, കാരക്കക്കുഴി, കല്ലുവിള, പാക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ പുലിയുടെ സാന്നിദ്ധ്യം ഉണ്ടാകുന്നു.
രണ്ടു വർഷത്തിനിടയിൽ നിരവധി തവണയാണ് പുലിയുടെ സാന്നിദ്ധ്യവും ആക്രമണവും ഉണ്ടായത്. പുലർച്ചെ റബർ ടാപ്പിംഗ് നടത്തുന്നവരും, പത്രം, പാൽ വിതരണക്കാരും, പ്രഭാത സവാരിക്ക് പോകുന്നവരും പുലിപ്പേടിയിലാണ്. തൊഴിലുറപ്പ് തൊഴിലാളികളും ഭയപ്പാടിലാണ്. ഇഞ്ചപ്പാറ, കാരക്കക്കുഴി, കല്ലുവിള, പാക്കണ്ടം തുടങ്ങിയ ഗ്രാമങ്ങളിൽ പുലി ഉണ്ടാകാൻ സാദ്ധ്യതയേറെയാണെന്ന് നാട്ടുകാർ പറഞ്ഞു.. ഇഞ്ചപ്പാറ പാക്കണ്ടത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കഴിഞ്ഞദിവസം വീണ പെൺപുലിക്ക് നാലു വയസുണ്ടായിരുന്നു. ഒരു വർഷം മുമ്പാണ് ഇതിന് സമീപത്ത് വനംവകുപ്പ് ഒരുക്കിയ കെണിയിൽ മറ്റൊരു പുലി വീണത്.
പുലി കുടുങ്ങിയത് പാക്കണ്ടത്ത്
പ്രദേശത്ത് വളർത്തുമൃഗങ്ങൾക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായതിനെ തുടർന്ന് പാക്കണ്ടത്തെ റബർതോട്ടത്തിൽ വനംവകുപ്പ് രണ്ട് കൂടുകൾ സ്ഥാപിച്ചിരുന്നു. ഇതിൽ ഒന്നിലാണ് കഴിഞ്ഞ ദിവസം ഒരു പുലി കുടുങ്ങിയത്. കഴിഞ്ഞ ജൂലായിൽ രണ്ട് ആടുകളെ പുലി കടിച്ചു കൊന്നിരുന്നു. മൂന്ന് മാസം മുമ്പ് പാക്കണ്ടം പാറയുടെ മുകളിൽ പുലി നിൽക്കുന്ന ദൃശ്യം നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. രണ്ടുവർഷം മുമ്പ് ഭീതി പടർത്തിയ പുലിയെ പിടികൂടാൻ വനംവകുപ്പ് ഡ്രോൺ നിരീക്ഷണവും തെരച്ചിലും ശക്തമാക്കിയെങ്കിലും ഫലമുണ്ടായില്ല. പാക്കണ്ടം, കാരക്കകുഴി മേഖലകളിൽ അന്ന് വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചെങ്കിലും പുലി എത്തിയില്ല. ഡ്രോൺ ക്യാമറ ഉപയോഗിച്ചും തെരച്ചിൽ നടത്തിയിരുന്നു.
സ്ഥാപിച്ചത് 2 കൂടുകൾ
-----------
കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വനമേഖലയോട് ചേർന്ന ഗ്രാമങ്ങളിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ആയുഷ് കുമാർ കോറി ( കോന്നി ഡി എഫ് ഒ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |