മാരാമൺ: വചനങ്ങളും പ്രാർത്ഥനകളും പങ്കിടാനും ആത്മീയ നിർവൃതി നേടാനും പമ്പാ മണൽപ്പുറത്തെ ഓലപ്പന്തലിലേക്ക് വിശ്വാസികളുടെ ഒഴുക്ക്. 131മത് മാരമൺ കൺവെൻഷൻ മാർത്തോമ സഭാ മെത്രാപ്പൊലീത്ത ഡോ. തിയോഡോഷ്യസ് മാർത്തോമ്മ ഉദ്ഘാടനം ചെയ്തു.
കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം കുതിക്കുന്ന സമൂഹത്തിനെ ധാർമ്മികതയെയും മൂല്യങ്ങളെയും ഓർമ്മപ്പെടുത്തുന്നതായിരുന്നു മെത്രാപ്പൊലീത്തയുടെ ഉദ്ഘാടന പ്രസംഗം. മതന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥ രാജ്യത്ത് നിന്ന് അകന്നിട്ടില്ലെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. സമുദായ ഭിന്നതയും വർഗീയ ഭ്രാന്തും എത്ര വേഗമാണ് മനുഷ്യത്വം ഇല്ലാതാക്കും എന്നതിന് മതപരിവർത്തനത്തിന്റെ പേര് പറഞ്ഞ് മനുഷ്യനെ ചാണകം തീറ്റിക്കുന്ന സംഭവങ്ങളെ എടുത്തുപറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന തുല്യാവകാശങ്ങൾ മാനിക്കുന്ന, വിമർശനങ്ങൾ കേൾക്കാൻ തയ്യാറുള്ള ഭരണ സംവിധാനങ്ങൾ രാജ്യത്ത് ആവശ്യമാണ്.
രാജ്യം ഏകാധിപത്യത്തിലേക്ക് വഴിമാറരുത്. ബദൽ സ്വരങ്ങൾ നിലനിൽക്കണം. ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ആദിവാസി സമൂഹങ്ങളുടെയും ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
കൺവെൻഷനിൽ 12വരെ രാവിലെ പൊതുയോഗങ്ങൾ 9.30ന് ആരംഭിക്കും. 13ന് രാവിലെ 9.30ന് എക്യുമെനിക്കൽ സമ്മേളനം. 12, 13, 14 തീയതികളിൽ വൈകിട്ട് 4ന് യുവവേദി യോഗങ്ങൾ. 15ന് രാവിലെ 7.30ന് മാരാമൺ, കോഴഞ്ചേരി, ചിറയിറമ്പ് പള്ളികളിൽ കുർബാന. ഉച്ചകഴിഞ്ഞ് 2.30ന് ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ സമാപന സന്ദേശത്തോടെ കൺവെൻഷൻ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |