
കോന്നി: മലയോര മേഖലയിലെ ഏക ചികിത്സാകേന്ദ്രമായ തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ സേവനം ഉച്ചവരെ മാത്രം. ഞായറാഴ്ചകളിൽ സേവനം ലഭ്യമല്ല. ഒ.പിയിൽ നാല് ഡോക്ടർമാർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്.
സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി 2019 ആഗസ്റ്റിലാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പദവി ഉയർത്തി കുടുംബാരോഗ്യകേന്ദ്രമാക്കിയത്. ഇതോടെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഒ.പി സേവനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. തുടക്കത്തിൽ നാല് ഡോക്ടർമാരും ജീവനക്കാരും ഉണ്ടായിരുന്നു.
അടുത്തിടെയാണ് രണ്ട് ഡോക്ടർമാർ സ്ഥലംമാറി പോയത്. പകരം ആരും എത്തിയില്ല. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് കാരണം പിന്നീട് ഏറെക്കാലമായി സേവനം ഉച്ചവരെ മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു. ഒ.പിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടറുടെ സേവനം ലഭിക്കാതായതോടെ പൂച്ചക്കുളം, തൂമ്പാക്കുളം, മൂർത്തിമൺ, പറക്കുളം, ഏഴാംതല തുടങ്ങിയ വാഹന സൗകര്യം പരിമിതമായ ഉൾപ്രദേശങ്ങളിൽ നിന്നെത്തുന്ന രോഗികൾ ഏറെ ബുദ്ധിമുട്ടുകയാണ്. ഇതിനാൽ ഉൾപ്രദേശങ്ങളിൽ നിന്നുള്ള രോഗികൾ 30 കിലോമീറ്ററോളം സഞ്ചരിച്ച് കോന്നി താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളേജിലും എത്തി ചികിത്സ തേടേണ്ട സാഹചര്യമാണുള്ളത്.
വർഷങ്ങൾക്ക് മുമ്പ് ചിക്കുൻഗുനിയ കാലത്ത് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നപ്പോൾ ഇവിടെ കിടത്തി ചികിത്സാ ലഭ്യമായിരുന്നു. എന്നാൽ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയിട്ടും ഡോക്ടർമാരുടെ കുറവുമൂലം ജനങ്ങൾക്ക് വേണ്ട സേവനം ലഭ്യമാകുന്നില്ല.
ചികിത്സിക്കാൻ ഡോക്ടർമാരില്ല
ആകെയുണ്ടായിരുന്നത് നാല് ഡോക്ടർമാർ
രണ്ടുപേർ അടുത്തിടെ സ്ഥലം മാറി
ഇതോടെ സേവനം ഉച്ചവരെയായി നിജപ്പെടുത്തി
കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചില്ല
മലയോരത്തെ ഉൾപ്രദേശങ്ങളിലെ രോഗികൾ വലയുന്നു
കഴിഞ്ഞദിവസം ചേർന്ന കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും വിഷയം ചർച്ചയായി
നടപടി സ്വീകരിക്കുന്നത് വൈകുന്നു
ആവശ്യമായ ഡോക്ടർമാരെ നിയമിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം വൈകിട്ട് 6 വരെയാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.
ലില്ലി ബാബു, പ്രസിഡന്റ്,
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |