SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.43 PM IST

പുനലൂർ-മൂവാറ്റുപുഴ പാത: വിജിലൻസ് റിപ്പോർട്ട് മുക്കി

Increase Font Size Decrease Font Size Print Page
road

പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി -പ്ലാച്ചേരി റീച്ചിൽ 50 കോടിയിലധികം രൂപയുടെ അഴിമതി നടന്നെന്ന് വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകി നാലുമാസമായിട്ടും തുടർ നടപടിയില്ല. റോഡ് പൊളിച്ചുപണിയുകയോ നിർമ്മാണ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുകയോ ചെയ്യണമെന്ന് വിജിലൻസ് ശുപാർശ ചെയ്തിരുന്നു.

അഴിമതിക്ക് കൂട്ടുനിന്ന കൺസൾട്ടൻസി കമ്പനിക്കും കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്കുമെതിരെ നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി റാന്നി സ്വദേശിയായ പൊതുപ്രവർത്തകൻ അനിൽ കാറ്റാടിക്കൽ ഗവർണർക്ക് പരാതി നൽകിയതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. സംസ്ഥാന സർക്കാരിന് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറെ സമീപിച്ചത്.

നിർമ്മാണ കമ്പനിയും കൺസൾട്ടിംഗ് കമ്പനിയും തമ്മിൽ ഒത്തുകളിച്ചതിനാൽ വൻ നഷ്ടം ഉണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിനാൽ ആനുപാതിക തുക കൺസൾട്ടിംഗ് കമ്പനിയിൽ നിന്ന് ഈടാക്കണമെന്നാണ് നിർദേശം.


കോന്നി -പ്ലാച്ചേരി റീച്ചിൽ

50 കോടിയുടെ അഴിമതി

 റോഡ് നിർമ്മാണത്തിന് പാറ പൊട്ടിക്കാൻ നൽകിയത് 7.25 കോടി രൂപ

 എന്നാൽ ഖനനം വേണ്ട രീതിയിൽ നടന്നില്ലെന്ന് കണ്ടെത്തൽ

 നൽകിയ തുകയിൽ നിന്ന് 6.96 കോടി തിരികെ പിടിക്കണമെന്നാണ് കെ.എസ്.ടി.പി നിലപാട്
 അധികം വന്ന 46315 മെട്രിക് ടൺ മണ്ണ് മറിച്ചുവിൽക്കുമെന്ന് കരാർ കമ്പനി

 ഇതിന്റെ തുക കെ.എസ്.ടി.പിക്ക് ലഭിച്ചിട്ടില്ല

 റോഡ് നിർമ്മാണം കഴിഞ്ഞ് രണ്ട് വർഷമായിട്ടും 10 യാർഡുകളിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നു

 ഈ മണ്ണ് തിരിച്ചു പിടിക്കണമെന്നും വിജിലൻസ് നിർദ്ദേശം
 റോഡിന് വീതിയില്ല, മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും റിപ്പോർട്ടിൽ

 കെ.എസ്.ടി.പി പൊൻകുന്നം ഡിവിഷൻ എക്സി. എൻജിനിയർക്കെതിരെ കേസെടുക്കണമെന്നും വിജിലൻസ്

പരിശോധന 30 കിലോമീറ്ററിൽ

ക്രമക്കേട് നടന്നതായി ആരോപിച്ചിട്ടുള്ള കോന്നി- പ്ലാച്ചേരി 30 കിലോ മീറ്റർ റീച്ചിൽ റോഡിന്റെ പത്ത് മേഖലകളിൽ നിന്ന് ബിറ്റുമിൻ കോൺക്രീറ്റ് പാളികളും ബിറ്റുമിൻ മെക്കാഡം പാളികളും ഇളക്കിയെടുത്തിരുന്നു. സാമ്പിളുകൾ കെ.എച്ച്.ആർ.ഐ ലബോറട്ടറിയിൽ അയച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ലെയറുകൾക്ക് കനം വളരെ കുറവാണെന്ന് കണ്ടെത്തി. മാനദണ്ഡപ്രകാരം 40 ടൺ ഭാരം ഉൾക്കൊള്ളാൻ പറ്റുന്ന വിധത്തിലല്ല ടാറിംഗ് നടന്നത്.

അഴിമതി നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുവരെ പോരാട്ടം തുടരും. അഴിമതിയുടെ വ്യാപ്തി പുറത്തുകൊണ്ടുവരുന്നത് വരെ പിന്മാറില്ല.

അനിൽ 
കാറ്റാടിക്കൽ, 
പൊതുപ്രവർത്തകൻ

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY