
അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നെന്നും പഠനം
പ്രമാടം : കനത്ത വേനലിൽ ജില്ലയിലെ ചില പഞ്ചായത്തുകൾ രൂക്ഷമായ ജലക്ഷാമത്തിലേക്കെന്ന് മുന്നറിയിപ്പ്.
ജിയോളജി, ഹൈഡ്രോ ജിയോളജി റിമോട്ട് സെൻസിംഗ്, റോക്ക് സ്ട്രക്ചറുകൾ, ഭൂഗർഭ ജല റീചാർജിംഗ് വിഭാഗങ്ങൾ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. അടുത്തിടെ പെയ്ത വേനൽ മഴയ്ക്ക് ശേഷം ഇൗ പ്രദേശങ്ങളിലെ ഭൂഗർഭ ജലനിരപ്പ് അപകടമാംവിധം താഴ്ന്നുകൊണ്ടിരിക്കുകയാണ്.
വേനൽ മഴയ്ക്ക് ശേഷം അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നത് ജലനിരപ്പ് താഴാൻ കാരണമായി.
മറ്റ് പഞ്ചായത്തുകളിലും നഗരസഭകളിലും ജലനിരപ്പ് കുറഞ്ഞുവരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചിലയിടങ്ങളിൽ പകൽ 38 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തിരുന്നു. രാത്രി താപനിലയും അനുദിനം ഉയരുകയാണ്. കോന്നിയിൽ ആൾട്രാവയലറ്റ് രശ്മികളുടെ ആശങ്ക മഞ്ഞ അലർട്ടിലാണ്.
ചിലയിടങ്ങളിൽ വേനൽ മഴ പെയ്തെങ്കിലും എല്ലായിടങ്ങളിലും ഇതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല.. മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ചുള്ള പല കുടിവെള്ള പദ്ധതികളിലും ആവശ്യാനുസരണം വെള്ളമെത്തുന്നില്ല. ഉയർന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിലും കന്നാസുകളിലുമാണ് വെള്ളം എത്തിക്കുന്നത്. അനധികൃത മണ്ണെടുപ്പും, വയൽ നികത്തലുംകുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുന്നുണ്ട്. വരും മാസങ്ങളിൽ കൊടും വരൾച്ചയ്ക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചനനൽകുന്നു.
മഴവെള്ളം താഴുന്നില്ല
@ സംസ്ഥാനത്ത് ഏറ്രവും കൂടുതൽ മഴ ലഭിക്കുന്ന ജില്ലയാണ് പത്തനംതിട്ട. പക്ഷേ വെള്ളം ഭൂമിയിലേക്ക് താഴുന്നില്ല. ഇൗ കണ്ടെത്തലോടെയാണ് ജല ലഭ്യതയെക്കുറിച്ച് പഠനംതുടങ്ങിയത്.
@ 2018 ലെ മഹാപ്രളയത്തിന് ശേഷമാണ് ജില്ലയിലെ ഭൂഗർഭ ജലനിരപ്പ് അപകടകരമാം വിധം ഉൾവലിയാൻ തുടങ്ങിയത്. പ്രളയത്തിന് ശേഷം ഓരോ വർഷവും ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നുണ്ട്.
@ ഇത്തവണ വേനലിന്റെ തുടക്കത്തിൽത്തന്നെ പ്രധാന ജലസ്രോതസുകളെല്ലാം വറ്റിവരണ്ടുതുടങ്ങി.
@ കിഴക്കൻ മലയോര ഗ്രാമങ്ങളിലാണ് ഇൗ സ്ഥിതി കണ്ടുതുടങ്ങിയത്. ഇപ്പോൾ മറ്റ് മേഖലകളിലേക്കും വ്യാപിച്ചിട്ടുണ്ട്.
കുടിവെള്ള പദ്ധതികളും കുഴപ്പത്തിൽ
അച്ചൻകോവിൽ, പമ്പ, കല്ലാർ നദികളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിട്ടുണ്ട്. ഇത് വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കും. വരും ദിവസങ്ങളിൽ വേനൽ മഴ ലഭിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. നദികളെ ആശ്രയിച്ചുള്ള ജല അതോറിറ്റിയുടെ മിക്ക പമ്പ് ഹൗസുകളിലും
ഇപ്പോൾ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് പമ്പിംഗ് .
12 പഞ്ചായത്തുകളിൽ
പ്രതിസന്ധി രൂക്ഷം
പ്രമാടം, കോന്നി, അരുവാപ്പുലം, നാറാണംമൂഴി, തണ്ണിത്തോട്, വള്ളിക്കോട്, ഓമല്ലൂർ, റാന്നി, ചിറ്റാർ, സീതത്തോട്., മലയാലപ്പുഴ, മൈലപ്ര പഞ്ചായത്തുകളിലാണ് ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നത്.
പ്രമാടം പഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമാണ്.മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെ പുഴകളും കിണറുകളും വറ്റിത്തുടങ്ങി. ഈ അവസ്ഥ തുടർന്നാൽ വരും നാളുകളിൽ സ്ഥിതി രൂക്ഷമാകും
പി. കെ.സുരേഷ് കുമാർ (പൊതുപ്രവർത്തകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |