തിരുവല്ല: കുച്ചിപ്പുടിയിൽ കട്ടപ്പന ഗവ. കോളേജിലെ ബി.കോം മൂന്നാംവർഷ വിദ്യാർത്ഥി ചന്തുമോന് ലഭിച്ച എ ഗ്രേഡിന് പത്തരമാറ്റ് തിളക്കം. ചേച്ചി ചിപ്പിമോളുടെ ശിക്ഷണത്തിൽ എത്തിയാണ് മികവ് തെളിയിച്ചത്. പഠനത്തിനായി മാറ്റിവച്ച കല, ഒരാഴ്ച മുമ്പാണ് പൊടിതട്ടിയെടുത്തത്. നൃത്തക്ലാസിൽ ചിപ്പിമോൾക്ക് കൂട്ടുപോയപ്പോഴാണ് ഭരതനാട്യമടക്കം പഠിക്കണമെന്ന ആഗ്രഹം ചന്തുമോന്റെ മനസ്സിൽ മൊട്ടിട്ടത്. കാര്യം പറഞ്ഞപ്പോൾ പഠിപ്പിക്കാമെന്ന് ചിപ്പിമോൾ ഏറ്റു. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയാൽ ക്ലാസ് തുടങ്ങും. സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്.
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ രണ്ട് വർഷമായി പരിശീലനമൊന്നും ഉണ്ടായിരുന്നില്ല. ഹൃദ്രോഗബാധിതയായതോടെ ഡിഗ്രി പഠനം ചിപ്പിക്ക് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. അവസാനവർഷം ചേച്ചിക്കായി മത്സരിക്കാൻ ഇറങ്ങുകയായിരുന്നു. ഒരാഴ്ചയായി കഠിനപരിശീലനത്തിലായിരുന്നു. നിരവധിപ്പേർ മാറ്റുരച്ച വേദിയിൽ നിന്നുള്ള എ ഗ്രേഡ് നേട്ടം സഹോദരങ്ങൾക്ക് വലിയ സന്തോഷമാണ് സമ്മാനിച്ചത്. രാജൻ, വിജയമ്മ എന്നിവരാണ് മാതാപിതാക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |