
മല്ലപ്പള്ളി : രണ്ട് ഘട്ടങ്ങളിലായി നിർമ്മാണം നടത്തിയിട്ടും പൂർത്തിയാകാതെ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ നാരകത്താനി 67-ാം നമ്പർ അങ്കണവാടിയുടെ കെട്ടിടം. 2017-18-ൽ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ 8 ലക്ഷം രൂപയും ഐസി ഡി എസ് ഫണ്ടിൽ നിന്നും 7 ലക്ഷം രൂപയും ഉൾപ്പെടുത്തിയാണ് നിർമ്മാണം തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ പില്ലറുകളുടെയും ഒന്നാം നിലയുടെയും കോൺക്രീറ്റിങ് പൂർത്തിയാക്കിയതോടെ പണികൾ നിലച്ചു. പിന്നീട് 4 വർഷത്തിന് ശേഷം കഴിഞ്ഞ ഡിസംബറിൽ രണ്ടാംഘട്ട പ്രവൃത്തികൾ ആരംഭിച്ചെങ്കിലും മൂന്ന് നിലകളിലുള്ള കെട്ടിടത്തിന്റെ ഒന്നാംനില പോലും പൂർത്തീകരിക്കാനായില്ല. ഇതു സംബന്ധിച്ച് കേരള കൗമുദി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു . തുടർന്ന് നവീകരണം വീണ്ടും ആരംഭിച്ചു.പടുതോട് - എഴുമറ്റൂർ ബാസ്റ്റോ റോഡിൽ നാരകത്താനി കവലയ്ക്ക് സമീപമാണ് കെട്ടിടം നിർമ്മിക്കുന്നത്. റോഡ് നിരപ്പിന് താഴെയായി ഹാളും റോഡിന് അഭിമുഖമായി അങ്കണവാടിയും .
ഒന്നാം നിലയിൽ വാർഡ് തല കുടുംബശ്രീ ഓഫീസ്, ഗ്രാമകേന്ദ്രം എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നത്. അങ്കണവാടി ഇപ്പോൾ വാടക കെട്ടിടത്തിലെ
ഇടുങ്ങിയ മുറിയിലാണ്. പുതിയ ഭരണസമിതി അധികാരത്തിൽ എത്തിയതോടെ നിർമ്മാണം വീണ്ടും ആരംഭിച്ച് അങ്കണവാടിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
പണിയാൻ പണമില്ല
പഞ്ചായത്ത് ഫണ്ടും നാട്ടുകാരിൽ നിന്ന് സമാഹരിച്ച തുകയും ഉൾപ്പെടെ 3 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമ്മാണത്തിനായുള്ള 3 സെന്റ് സ്ഥലം വാങ്ങിയത്. ഒരു സെന്റ് സൗജന്യമായി ലഭിച്ചു. ആദ്യം അനുവദിച്ച തുക ഉപയോഗിച്ചായിരുന്നു ഇതുവരെയുള്ള പണികൾ. തുടർന്ന് ഫണ്ടില്ലെന്ന കാരണത്താലാണ് ബാക്കി പണി ഉപേക്ഷിച്ചത്. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടി എത്രയും പെട്ടെന്ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാത്തതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്.
വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച വാതിലുകളും ജനലുകളും നശിച്ചു തുടങ്ങിയിരിക്കുന്നു.കെട്ടിടം കാടുപിടിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കാൻ തയ്യാറാകുന്നില്ല
പ്രതാപൻ ,പ്രദേശവാസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |